ഇറാനിയൻ എണ്ണ വ്യാപാരികൾക്കും അവർ ഉപയോഗിക്കുന്ന കപ്പലുകൾക്കും എതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക . ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന അനധികൃത വരുമാനം തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇറാന്റെ അനധികൃത എണ്ണ വിൽപ്പനയെയും ആയുധ വികസനത്തെയും സഹായിക്കുന്ന കപ്പലുകൾക്കും കമ്പനികൾക്കുമെതിരെ അമേരിക്ക ഉപരോധം കൂടുതൽ കർശനമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആഭ്യന്തര അടിച്ചമർത്തലുകൾക്കും ഇറാൻ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ ട്രഷറി വിഭാഗം 30-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ നടപടി സ്വീകരിച്ചു. ഇറാന്റെ ബാലസ്റ്റിക് മിസൈൽ വികസനത്തിനും അത്യാധുനിക ആയുധ നിർമ്മാണത്തിനും സഹായിക്കുന്നവരെയാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിട്ടത്. ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളാണ്. ഈ കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെ, രേഖകളിൽ കൃത്രിമം കാണിച്ചും ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്തും എണ്ണ കടത്തുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങൾ, 2 വ്യക്തികൾ, 14 കപ്പലുകൾ എന്നിവയെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി അത്യാധുനിക യന്ത്രസാമഗ്രികളും രാസവസ്തുക്കളും എത്തിച്ചു നൽകുന്ന തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ശൃംഖലകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഡ്രോൺ , മിസൈൽ എന്നിവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. ഉപരോധം കടുപ്പിച്ചതോടെ ഇറാന്റെ എണ്ണ കയറ്റുമതിയിൽ ഏകദേശം 26 ശതമാനം കുറവ് രേഖപ്പെടുത്തി യിരുന്നു. ഇതോടെ ഇറാന്റെ പ്രധാന വരുമാന മാർഗ്ഗം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഈ വരുമാനം ഇറാനിലെ ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് ഭീകരവാദികൾക്കും സൈനിക വിപുലീകരണത്തിനുമാണ് ഉപയോഗിക്കുന്നത് എന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തി. ഇറാൻ തങ്ങളുടെ നയങ്ങൾ മാറ്റുന്നത് വരെ ‘പരമാവധി സമ്മർദ്ദം’ തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഈ ഉപരോധത്തോടെ, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കപ്പലുകളുടെയും ആസ്തികൾ മരവിപ്പിക്കുകയും അവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് കർശനമായി വിലക്കുകയും ചെയ്യും. അന്താരാഷ്ട്ര കമ്പനികൾക്ക് ഇറാനുമായി ഇടപഴകുന്നത് നിയമപരമായും സാമ്പത്തികമായും വലിയ അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും ഇതിലൂടെ നൽകുന്നു.












