വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബോംബ് സ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും കാലം അവസാനിച്ചുവെന്നും ബിജെപി സർക്കാർ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച അസമിലെ കൊക്രാജറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടതിനാൽ ഗുവാഹത്തിയിൽ നിന്ന് വെർച്വലായാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തത്.
മുൻപ് അശാന്തി നിലനിന്നിരുന്ന വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോൾ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായമാണ് എഴുതപ്പെടുന്നതെന്ന് മോദി പറഞ്ഞു. ബിജെപിയുടെ “ഡബിൾ എഞ്ചിൻ” സർക്കാർ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ മുൻപ് അധികാരത്തിലിരുന്ന കോൺഗ്രസ് സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മാത്രമാണ് പല കരാറുകളിലും ഒപ്പിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചകൾ ചെയ്തുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “സ്വദേശികളായ ജനങ്ങളുടെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറിക്കൊണ്ട് കോൺഗ്രസ് രാജ്യസുരക്ഷയെ അപകടത്തിലാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശിക്ഷിക്കണം. ഈ രാജ്യത്ത് നുഴഞ്ഞുകയറ്റക്കാർക്ക് സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശം നൽകണം,” – മോദി ആഹ്വാനം ചെയ്തു.
അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വികസനത്തിന്റെ പാതയിലാണെന്നും ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








