ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്ന് ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ പെട്രോൾ വില വർദ്ധിക്കാതെ പിടിച്ചുനിർത്താനായത് കേന്ദ്ര സർക്കാരിന്റെ വലിയ നേട്ടമാണെന്ന് ബിജെപി. ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടും ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപ എന്ന നിരക്കിൽ തന്നെ തുടരുകയാണ്.
ആഗോളതലത്തിൽ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പുറത്തുവിട്ട കണക്കുകൾ പ്രകാരം അമേരിക്കയും വില 22 ശതമാനം വർദ്ധിച്ചപ്പോൾ ജർമ്മനിയിൽ 15 ശതമാനവും ചൈനയിൽ 11 ശതമാനവും വർദ്ധനവ് ഉണ്ടായി.
ഈ വൻശക്തി രാജ്യങ്ങളെല്ലാം വിലക്കയറ്റത്തിൽ വലയുമ്പോൾ, ഫെബ്രുവരിക്ക് ശേഷം ഇന്ത്യയിൽ വിലയിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ബിജെപി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയോചിതമായ ഇടപെടലുകളാണ് ഈ സ്ഥിരതയ്ക്ക് കാരണമെന്നും പ്രതിപക്ഷത്തിന് ഇത് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാർട്ടി വിമർശിച്ചു.
ലോകത്തെ 20 ശതമാനത്തോളം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെയാണ് ആഗോള വിപണിയിൽ എണ്ണക്ഷാമം രൂക്ഷമായത്. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിലെ കപ്പൽ ഗതാഗതം 90 ശതമാനത്തോളം കുറഞ്ഞു. എന്നാൽ, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത അനുവദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയിലേക്കുള്ള എൽപിജി ടാങ്കർ സുരക്ഷിതമായി കടലിടുക്ക് കടന്നത് വലിയ ആശ്വാസമായി.
പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിക്കുകയും മേഖലയിലെ സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകളും ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് ലഭിക്കാൻ സഹായിച്ചു.








