ശനിയാഴ്ച ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി സ്ഥിരീകരണം. ജപ്പാൻ കടലിലേക്ക് ആണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ജപ്പാൻ ഇക്കാര്യം സ്ഥിരീകരിച്ചു. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നടക്കുന്നതിനിടയിലാണ് ഉത്തര കൊറിയയുടെ ഈ നടപടി.
ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ കണക്കനുസരിച്ച്, ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് നിന്ന് കടലിലേക്ക് വിക്ഷേപിച്ചതാണ് ഈ പ്രൊജക്റ്റൈൽ. പ്രൊജക്റ്റൈൽ ജപ്പാനിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്ത് കടലിൽ വീണതായി തോന്നുന്നുവെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് പറഞ്ഞു. മാർച്ച് 9 നായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും വലിയ തോതിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. ഇരു രാജ്യങ്ങളും ഈ അഭ്യാസങ്ങളെ പൂർണ്ണമായും പ്രതിരോധപരമായിട്ടാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ ഉത്തരകൊറിയ ഉയർത്തുന്ന സൈനിക ഭീഷണികൾക്കെതിരായ അവരുടെ തയ്യാറെടുപ്പ് പരീക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനപ്പുറമാണ് ഉത്തരകൊറിയ ഈ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഉത്തരകൊറിയയുടെ ഈ നടപടി ആഗോള ശക്തികൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ മുമ്പും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ആ നീരസത്തിന്റെ പ്രതിഫലനമായാണ് ഏറ്റവും പുതിയ മിസൈൽ പരീക്ഷണം. പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ആക്രമണാത്മക സൈനിക നിലപാട് നിലനിർത്തുന്നുണ്ടെന്ന സൂചനയാണ് ഉത്തര കൊറിയ ഇതിലൂടെ നൽകിയിരിക്കുന്നത്.









