കേരളം വീണ്ടും ഒരു ജനവിധി തേടാൻ ഒരുങ്ങുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 227 ഭിന്നലിംഗ വോട്ടർമാരും ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പട്ടികയിലുണ്ട്. കന്നിവോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്; 18-19 പ്രായപരിധിയിലുള്ള 4,24,518 പേരാണ് ആദ്യമായി ബൂത്തിലെത്താൻ തയ്യാറെടുക്കുന്നത്. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് ബൂത്തുകളും 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജമായിക്കഴിഞ്ഞു. തിരക്ക് ഒഴിവാക്കാനായി 5034 അധിക പോളിംഗ് ബൂത്തുകളും കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വിട്ടുപോയവർക്ക് ആശങ്ക വേണ്ടെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ പേര് ചേർക്കാൻ അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 18 വയസ്സ് പൂർത്തിയായവർക്കും നിലവിൽ എസ്ഐആറിൽ (SIR) പേര് ഉൾപ്പെടാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഡൽഹിയിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാകും തീയതികൾ പ്രഖ്യാപിക്കുക. മെയ് അഞ്ചിന് മുൻപായി വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് കമ്മീഷൻ ആസൂത്രണം ചെയ്യുന്നത്. കേരളത്തിലെ വിഷു ഉൾപ്പെടെയുള്ള ഉത്സവങ്ങൾ കണക്കിലെടുത്താകും സംസ്ഥാനത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക എന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സുഗമമായ വോട്ടെടുപ്പിനായി വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനയുടെ വിന്യാസം സംബന്ധിച്ച് കമ്മീഷൻ കേന്ദ്ര സർക്കാരുമായി ചർച്ചകൾ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് വൈകിട്ടോടെ നിലവിൽ വരുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സജീവമായ പ്രചാരണ പരിപാടികളിലേക്ക് കടക്കും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയതായി പേര് ചേർക്കാനും പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക പോർട്ടൽ വഴി സൗകര്യമുണ്ടാകും.









