രാജ്യത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി പോളിംഗ് ബൂത്തിലേക്ക് നീങ്ങും. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീയതികൾ പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ച നിമിഷം മുതൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ കണക്കുകൾ പ്രകാരം മാർച്ച് 13 വരെ 2,71,11,856 വോട്ടർമാരാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കേരളത്തിൽ എൽഡിഎഫ് മൂന്നാം തുടഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യുഡിഎഫ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ശക്തമായ സാന്നിധ്യമായി ഇത്തവണയും രംഗത്തുണ്ട്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ഭരണത്തുടർച്ച തേടുമ്പോൾ, എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെ തിരിച്ചുവരവിനായി പോരാടുന്നു.
ഇതിനിടെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സൃഷ്ടിക്കാനിടയുള്ള അട്ടിമറി വിജയങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുമ്പോൾ, ‘ഡബിൾ എഞ്ചിൻ’ സർക്കാരിനായി ബിജെപി അവിടെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. അസമിൽ ബിജെപി ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. വരും ദിവസങ്ങളിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്കായിരിക്കും ഈ സംസ്ഥാനങ്ങൾ സാക്ഷ്യം വഹിക്കുക.










