ആത്മീയ ഉപദേശത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ സിഎസ്ഐ പള്ളി വികാരി പോലീസ് പിടിയിൽ. ഇടുക്കി മുണ്ടക്കയം പാലൂർക്കാവ് സിഎസ്ഐ പള്ളി വികാരിയും കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശിയുമായ സന്തോഷ് മാത്യുവിനെയാണ് വേളാങ്കണ്ണിയിൽ നിന്ന് പോലീസ് പിടികൂടിയത്. കൗൺസിലിംഗിനായി അമ്മയോടൊപ്പം പള്ളിയിലെത്തിയ 19 വയസ്സുകാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് വേളാങ്കണ്ണിയിലെ ഒളിസങ്കേതത്തിൽ വെച്ച് മുണ്ടക്കയം പോലീസ് കുടുക്കിയത്.
ഫെബ്രുവരി ഏഴിനാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ പെൺകുട്ടി മാനസിക പ്രയാസങ്ങളെ തുടർന്ന് കൗൺസിലിംഗിനായാണ് വികാരിയെ സമീപിച്ചത്. അമ്മയ്ക്കൊപ്പം പള്ളിയിലെത്തിയ പെൺകുട്ടിയോട് തനിച്ച് സംസാരിക്കണമെന്നും അതുവരെ അമ്മയോട് പള്ളിക്കുള്ളിലിരുന്ന് പ്രാർത്ഥിക്കാനും വികാരി ആവശ്യപ്പെടുകയായിരുന്നു.പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് റൂമിൽ വെച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി വീട്ടിലെത്തിയ ശേഷം വിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയതോടെയാണ് പരാതി പോലീസിലെത്തിയത്.
പരാതി ഉയർന്നതോടെ സന്തോഷ് മാത്യു മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിടുകയായിരുന്നു. സിഎസ്ഐ സഭ ഇയാളെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ നിന്ന് പിടിവീണത്. ഇയാളെ ഇടുക്കിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.












