ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ, പ്രതിയുടെ കുടിലതന്ത്രങ്ങൾ വെളിപ്പെടുത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ. താൻ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാൻ സന്ദീപ് ജയിലിനുള്ളിലിരുന്ന് പുസ്തകങ്ങൾ വായിച്ചു പഠിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. പരിക്കേറ്റ ദൃക്‌സാക്ഷികൾ ഉള്ളതിനാൽ രക്ഷപ്പെടാൻ മറ്റ് വഴികളില്ലെന്ന് മനസ്സിലാക്കിയ പ്രതി, ശിക്ഷയിൽ നിന്ന് ഒഴിവാകാൻ മെഡിക്കൽ ബോർഡിനെപ്പോലും കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിലായ ഉടൻ നടത്തിയ പരിശോധനകളിൽ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ കുറ്റം നടന്ന് ദിവസങ്ങൾക്ക് ശേഷം, ജയിലിലെ ലൈബ്രറിയിൽ നിന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സംഘടിപ്പിച്ച് സന്ദീപ് വായിച്ചു പഠിച്ചു. ഇത് ഉപയോഗിച്ച് മെഡിക്കൽ ബോർഡിലെ സൈക്യാട്രിസ്റ്റുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങൾ നൽകി. തനിക്ക് സ്‌കീസോഫീനിയയുടെ ലക്ഷണങ്ങളുണ്ടെന്ന് വരുത്താനായിരുന്നു ശ്രമം. പ്രതിയുടെ ഈ കപടനാട്യം ശാസ്ത്രീയ തെളിവുകളിലൂടെ പ്രോസിക്യൂഷൻ പൊളിച്ചടുക്കുകയായിരുന്നു. കുറ്റകൃത്യത്തിന് തലേദിവസം വരെ സന്ദീപിന് ഇത്തരം പ്രശ്നങ്ങളില്ലായിരുന്നു എന്ന് അയാളുടെ സഹപ്രവർത്തകർ തന്നെ കോടതിയിൽ സമ്മതിച്ചതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
തന്നെ സഹായിക്കാൻ ശ്രമിച്ച ഡോക്ടറെത്തന്നെ അതിക്രൂരമായി കൊലപ്പെടുത്തിയത് പരിഗണിച്ച് ഇതൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലപാതകം (IPC 302), വധശ്രമം (307), ഗുരുതരമായി പരിക്കേൽപ്പിക്കൽ (326, 324, 323), തടഞ്ഞുനിർത്തൽ (341), ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ (333, 332), തെളിവ് നശിപ്പിക്കൽ (201) എന്നിവയ്ക്ക് പുറമെ കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളും സന്ദീപിന് മേൽ തെളിഞ്ഞിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ക്രൂരമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യത്തിനാണ് സന്ദീപ് മുതിർന്നതെന്ന് പ്രോസിക്യൂഷൻ അടിവരയിട്ടു പറയുന്നു.












