പശ്ചിമേഷ്യയെ നടുക്കി ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ തലപ്പത്ത് വീണ്ടും ഇസ്രായേലിന്റെ കനത്ത പ്രഹരം. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനും ആധുനിക ഇറാന്റെ സുരക്ഷാ തന്ത്രങ്ങളുടെ ശില്പിയുമായ അലി ലാരിജാനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ പർദിസിൽ മകളുടെ വീട്ടിൽ നിൽക്കുമ്പോഴാണ് പുലർച്ചെ ഇസ്രായേലിന്റെ മിസൈലുകൾ ലാരിജാനിയെ തേടിയെത്തിയത്. ആക്രമണത്തിൽ ലാരിജാനിക്കൊപ്പം മകൻ മൊർത്തസ ലാരിജാനി, സുരക്ഷാ ഡെപ്യൂട്ടി അലിറേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആജീവനാന്ത സേവകൻ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഇറാൻ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ ഭരണകൂടത്തിന്റെ കരുത്തനായ ലാരിജാനിയെ ഇല്ലാതാക്കിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഖമേനിക്കും മറ്റ് ‘തിന്മയുടെ അച്ചുതണ്ടിനുമൊപ്പം’ ലാരിജാനിയും നരകത്തിന്റെ ആഴങ്ങളിലേക്ക് പോയി എന്നാണ് കാറ്റ്സ് പ്രതികരിച്ചത്. ഇതേ തരംഗത്തിൽ തന്നെ ഇറാനിലെ പാരാമിലിട്ടറി വിഭാഗമായ ബാസിജിന്റെ തലവൻ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇറാന്റെ പുതിയ പരമാധികാരി മോജ്തബ ഖമേനിയെയും വെറുതെ വിടില്ലെന്നും അവനെ പിന്തുടർന്ന് വകവരുത്തുമെന്നും ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ നേതൃനിരയെ ഓരോന്നായി പിഴുതെറിഞ്ഞ് ഭരണമാറ്റത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
‘ഇറാനിലെ കെന്നഡികൾ’ എന്നറിയപ്പെടുന്ന അതിശക്തമായ ലാരിജാനി കുടുംബത്തിലെ ഏറ്റവും പ്രമുഖനായിരുന്നു അലി ലാരിജാനി. 2008 മുതൽ 2020 വരെ പാർലമെന്റ് സ്പീക്കറായും ഇറാന്റെ ആണവ നയങ്ങളുടെ പ്രധാന ചർച്ചക്കാരനായും അദ്ദേഹം തിളങ്ങി. യൂറേനിയം സമ്പുഷ്ടീകരണത്തിൽ ഇറാന്റെ അവകാശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം, പടിഞ്ഞാറൻ രാജ്യങ്ങളുടെ നിർദ്ദേശങ്ങളെ ‘മുത്തിന് പകരം മിഠായി നൽകുന്നതിന്’ തുല്യമാണെന്ന് പരിഹസിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് ലാരിജാനി നൽകിയ മറുപടി വലിയ വാർത്തയായിരുന്നു. “ഇറാനെ ഇല്ലാതാക്കാൻ നിങ്ങളെക്കാൾ വലിയവർക്ക് പോലും കഴിഞ്ഞിട്ടില്ല, സ്വയം ഇല്ലാതാകാതെ നോക്കിക്കോ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ലാരിജാനിയുടെ വധം ഇറാന്റെ ഭരണകൂടത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.











