കുവൈറ്റ് സിറ്റി : ഈദ് ആഘോഷങ്ങൾക്കിടയിലും അശാന്തമായി തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം 21 ദിവസം പിന്നിടുമ്പോഴും ഇന്നും വിവിധ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് ഭരണകൂടം വ്യക്തമാക്കി.
മിന അൽ-അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ചില യൂണിറ്റുകളിൽ വൻ തീപിടുത്തമുണ്ടായതായും കുവൈറ്റിലെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ കെപിസി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലായി നിരവധി യൂണിറ്റുകൾ അടച്ചുപൂട്ടി. കുവൈത്ത് സിറ്റിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ തെക്കായി അറേബ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന മിന അൽ-അഹ്മദി റിഫൈനറി (എംഎഎ) കുവൈത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ പ്രവർത്തനക്ഷമമായ എണ്ണ ശുദ്ധീകരണശാലയാണ്. ഈ ആഴ്ച ആദ്യം കുവൈറ്റിലെ മറ്റൊരു പ്രധാന എണ്ണ ശുദ്ധീകരണശാലയായ മിന അബ്ദുള്ള റിഫൈനറിയിലും ഇറാൻ ആക്രമണം നടത്തിയിരുന്നു.








