കൊളംബോ : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ലങ്കൻ മണ്ണിൽ യുഎസ് യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ചതായി ശ്രീലങ്കൻ സർക്കാർ. മട്ടല വിമാനത്താവളത്തിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ യുഎസ് അനുമതി തേടിയപ്പോഴാണ് ശ്രീലങ്ക നിഷേധിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ തങ്ങൾ നിഷ്പക്ഷ നിലപാട് തുടരുമെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
തീവ്രമായ ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും സന്തുലിതമായ വിദേശനയം നിലനിർത്താൻ കൊളംബോ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ വെള്ളിയാഴ്ച പാർലമെന്റിൽ പറഞ്ഞു. മാർച്ച് നാലിനായിരുന്നു യുഎസ് ശ്രീലങ്കയിൽ തങ്ങളുടെ യുദ്ധവിമാനങ്ങൾ ഇറക്കുന്നതിനായി അനുമതി തേടിയിരുന്നത്. ജിബൂട്ടിയിൽ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധവിമാനങ്ങളാണ് ശ്രീലങ്കയിൽ ഇറക്കാൻ ശ്രമിച്ചത്. എട്ട് കപ്പൽ വിരുദ്ധ മിസൈലുകൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ. യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ ഇറങ്ങാൻ സർക്കാർ അനുമതി നിഷേധിച്ച അതേ ദിവസം തന്നെയായിരുന്നു ശ്രീലങ്കയുടെ ഗാലെ തീരത്ത് വെച്ച് അമേരിക്ക ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ആക്രമിച്ച് കടലിൽ മുക്കിയത്. ഈ സംഭവത്തിൽ 84 നാവികർ കൊല്ലപ്പെട്ടിരുന്നു.








