ആലപ്പുഴയിൽ മുതിർന്ന നേതാവ് ജി സുധാകരനും സിപിഎം നേതൃത്വവും തമ്മിലുള്ള പോര് തെരുവിലേക്ക്. ജി സുധാകരനെതിരെ രൂക്ഷമായ പരിഹാസവും അധിക്ഷേപവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തെത്തി. മരിക്കുന്നത് വരെ എംഎൽഎ ആയി തുടരണമെന്ന ദുരാഗ്രഹമാണ് സുധാകരനെ നയിക്കുന്നതെന്നും അത് നടക്കാത്തത് കൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടതെന്നും വിജയരാഘവൻ ആരോപിച്ചു. പശ്ചിമേഷ്യൻ യുദ്ധം ആഗോള തലത്തിൽ ചർച്ചയാകുമ്പോൾ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ മുൻ മന്ത്രിയെ ‘വലതുപക്ഷ ഏജന്റ്’ എന്ന് മുദ്രകുത്തി പുറത്താക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നാണ് വിജയരാഘവന്റെ പരിഹാസം. ചരിത്രത്തിലാദ്യമായാണ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതുപക്ഷത്തേക്ക് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “തെറ്റായ വഴിക്ക് പോകുന്നു എന്ന് തോന്നിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് തവണ സുധാകരനെ ഫോണിൽ വിളിച്ചു. എന്നാൽ വിഡി സതീശന്റെയും കെസി വേണുഗോപാലിന്റെയും ഫോൺ കാത്തിരിക്കുകയായിരുന്നു സുധാകരൻ. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കോൾ അദ്ദേഹം അവഗണിച്ചത്,” വിജയരാഘവൻ തുറന്നടിച്ചു. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പം നിന്ന് ഹീനമായ പ്രവർത്തനം നടത്തിയ സുധാകരൻ സഹതാപത്തിന്റെ ഒരു കണിക പോലും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ ലക്ഷക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത കാണാൻ സുധാകരന് കഴിഞ്ഞില്ലെന്നും ‘ജനകീയ സ്വതന്ത്രൻ’ എന്ന പേരിൽ വന്നാൽ ജനങ്ങൾ വോട്ട് നൽകുമെന്ന് കരുതേണ്ടെന്നും വിജയരാഘവൻ മുന്നറിയിപ്പ് നൽകി. വോട്ടെണ്ണുമ്പോൾ ജനങ്ങൾ സുധാകരന് മറുപടി നൽകും. ഒന്നും കിട്ടിയില്ലെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുന്ന ദശലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാർ ഉള്ള നാട്ടിൽ സുധാകരനെപ്പോലെയുള്ള എതിരാളികൾ അത്യപൂർവ്വമാണെന്നും അദ്ദേഹം പരിഹസിച്ചു.












