തൃശൂർ എടക്കഴിയൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് (43) ചാവക്കാട് എസ്.എച്ച്.ഒ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് മാസം മുൻപ് വീട്ടിൽ വെച്ച് നടന്ന പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായ ഭാര്യ മുഹ്സിനയെ (37) ചികിത്സിക്കാൻ സമ്മതിക്കാതെ തടഞ്ഞുവെച്ചതിനാണ് ഇബ്രാഹിമിനെതിരെ നടപടിയെടുത്തത്.
രണ്ട് മാസം മുൻപായിരുന്നു മുഹ്സിന വീട്ടിൽ വെച്ച് പ്രസവിച്ചത്. മുൻപത്തെ ആറ് പ്രസവങ്ങളും ആശുപത്രിയിൽ നടന്നിട്ടും ഏഴാമത്തെ പ്രസവം ഇബ്രാഹിം നിർബന്ധപൂർവ്വം വീട്ടിൽ വെച്ച് തന്നെ നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായെങ്കിലും ആധുനിക ചികിത്സ നൽകാൻ ഇബ്രാഹിം തയ്യാറായില്ല. കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ വീട്ടിലെത്തുമ്പോൾ മകൾ അതീവ ഗുരുതരാവസ്ഥയിൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ബന്ധുക്കൾ ബലം പ്രയോഗിച്ച് തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മുഹ്സിന മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ മുഹ്സിനയുടെ ശരീരം വ്രണങ്ങൾ വന്ന് പുഴുവരിച്ച നിലയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മുഹ്സിനയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. ഇബ്രാഹിം ഏർപ്പെടുത്തിയ ചില അനാചാരങ്ങളുടെ ഭാഗമായാണ് യുവതിയെ വീടിനുള്ളിൽ തടഞ്ഞുവെച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ആറ് ദിവസത്തിന് ശേഷം മരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 15 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് മറ്റ് ആറ് മക്കളുണ്ട്. മുഹ്സിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ശാസ്ത്രീയമായ പ്രസവ ശുശ്രൂഷകൾ നിഷേധിച്ചതും മനഃപൂർവ്വം ചികിത്സ നൽകാത്തതും കൊലപാതകത്തിന് തുല്യമാണെന്ന നിലപാടിലാണ് പോലീസ്.












