ടെൽ അവീവ് : ശനിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയ തെക്കൻ ഇസ്രായേലിലെ ആറാദിൽ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആറാദിൽ മിസൈൽ ആക്രമണം നടന്ന സ്ഥലത്ത് സംസാരിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സമീപകാല ഇറാനിയൻ ആക്രമണങ്ങൾ ഇറാൻ ഇസ്രായേലിന് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും ഭീഷണിയാണെന്ന് തെളിയിക്കുന്നുവെന്ന് പറഞ്ഞു, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ശക്തമായ അന്താരാഷ്ട്ര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് 21 ശനിയാഴ്ച രാത്രിയാണ് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ അരാദിലെ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അരാദിലും സമീപ നഗരമായ ഡിമോണയിലുമായി ഏകദേശം നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മാർച്ച് 22 ഞായറാഴ്ച നെതന്യാഹു നേരിട്ട് ആറാദിലെത്തി മിസൈൽ വീണ പ്രദേശം പരിശോധിച്ചു.
ഇറാൻ ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നത് കഴിഞ്ഞ 48 മണിക്കൂർ കൊണ്ട് ലോകത്തിന് മനസ്സിലായെന്ന് നെതന്യാഹു പറഞ്ഞു. സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാനാണ് ഇറാൻ ലക്ഷ്യമിട്ടതെന്നും ആരും കൊല്ലപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലും അമേരിക്കയും ചേർന്ന് ലോകത്തെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും, മറ്റ് രാജ്യങ്ങളും ഈ പോരാട്ടത്തിൽ പങ്കുചേരണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.








