ടെഹ്‌റാൻ : ഇറാൻ്റെ തെക്കൻ തീരദേശ നഗരമായ ബന്ദർ അബ്ബാസിലെ റേഡിയോ ട്രാൻസ്മിറ്റർ ടവറിന് നേരെ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതായും ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലാണ് ആക്രമണം നടന്ന റേഡിയോ ട്രാൻസ്മിറ്റർ ടവർ സ്ഥിതിചെയ്യുന്നത്.
മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ഇവിടെ യുഎസ്-ഇസ്രായേൽ ആക്രമണം നടന്നത്.
പേർഷ്യൻ ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ സെൻ്ററിലെ 100 കിലോവാട്ട് ശേഷിയുള്ള AM റേഡിയോ ട്രാൻസ്മിറ്റർ ടവർ ആണ് യുഎസ്-ഇസ്രായേൽ സേന ലക്ഷ്യമിട്ടത്. ഇറാനിലെ സർക്കാർ മാധ്യമ സ്ഥാപനങ്ങളെയും വാർത്താവിനിമയ സംവിധാനങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാനിയൻ വാർത്താവിനിമയ കേന്ദ്രം ഡയറക്ടർ ജനറൽ പ്രസ്താവിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ ഇറാനിൽ 1,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് സമീപമുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് റേഡിയോ സ്റ്റേഷനു നേരെ ഈ നീക്കമുണ്ടായത്. മേഖലയിലെ സംഘർഷം വരും ആഴ്ചകളിലും തുടരുമെന്നാണ് ഇസ്രായേൽ സൈനിക വക്താക്കൾ നൽകുന്ന സൂചന.








