തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഗോദയിൽ ഭരണനേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്ന ‘1,160 വിദ്യാർത്ഥികളുടെ വിദേശ പഠനം’ എന്ന സ്വപ്നപദ്ധതിക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നിശബ്ദമായ പോരാട്ടത്തിന്റെയും ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ട്. പദ്ധതി വിജയിച്ചപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ രാഷ്ട്രീയ നേതാക്കൾ ക്യൂ നിൽക്കുകയാണ്. എന്നാൽ, ഈ വിപ്ലവകരമായ മാറ്റത്തിന് പഠനം നടത്തി, വിശദമായ പദ്ധതി തയ്യാറാക്കി ഉത്തരവിറക്കിയത് പ്രശാന്ത് എൻ. ഐഎഎസ് ആണ്. പട്ടികജാതി പട്ടികവർഗ വകുപ്പിലെ സിസ്റ്റം അടിമുടി മാറ്റിമറിച്ച ഉത്തരവിറക്കിയ പ്രശാന്ത് സസ്പെൻഷനിലാണ് എന്നതാണ് വിരോധാഭാസം.
01.08.2023-ലെ സർക്കാർ ഉത്തരവ് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: വർഷങ്ങളായി ചില ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശ റിക്രൂട്ട്‌മെന്റ് ലോബികളുടെയും കയ്യിൽ ഇരുന്നിരുന്ന ഒരു സംവിധാനത്തെയാണ് പ്രശാന്ത് അടിമുടി ഉടച്ചുവാർത്തത്. പണമുള്ളവനും സ്വാധീനമുള്ളവനും മാത്രം വിദേശത്ത് പോയിരുന്ന കാലം അവസാനിപ്പിച്ച് അർഹരായ പാവപ്പെട്ട കുട്ടികൾക്കായി വാതിൽ തുറന്നു. അഡ്മിഷൻ മുതൽ വിസ വരെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. നിയമസഹായവും മെഡിക്കൽ ഇൻഷുറൻസും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി. ഇടനിലക്കാരായ സ്വകാര്യ കൺസൾട്ടൻസികളെ വെട്ടിമാറ്റി സർക്കാർ ഏജൻസിയായ ODEPEC നെ ഈ ദൗത്യം ഏൽപ്പിച്ചു.
പദ്ധതിയിലെ സുതാര്യതയാണ് പ്രശാന്തിന് വിനയായത്. വിദേശ പഠനത്തിന്റെ പേരിൽ കോടികൾ കൊള്ളയടിച്ചിരുന്ന സ്വകാര്യ കൺസൾട്ടൻസി ലോബികൾക്ക് പ്രശാന്തിന്റെ പുതിയ പരിഷ്കാരം വൻ തിരിച്ചടിയായി. ഇവരുമായി അവിശുദ്ധ ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥർ വകുപ്പിനുള്ളിൽ തന്നെ പ്രശാന്തിനെതിരെ പടയൊരുക്കം തുടങ്ങി.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കോടികളുടെ ഇടപാടുള്ള സ്വകാര്യ വിദേശ പഠന കൺസൾട്ടൻസി ആയിരുന്നു ഈ പദ്ധതിയെ തടയാൻ ആദ്യം മുന്നിട്ട് ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ ഈ സർക്കാർ പ്രൊജക്ട് നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പരസ്യമായി തന്നെ നിലപാടെടുത്തു.
വിദേശ കൺസൾട്ടൻസി കമ്പനികളുമായി അടുത്ത ബന്ധം പുലർത്തിയ ഡോ. എ. ജയതിലക് ഐഎഎസ്, ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവരടങ്ങുന്ന ലോബി പ്രശാന്തിനെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയെന്നാണ് സെക്രട്ടേറിയറ്റിലെ അകത്തളങ്ങളിൽ നിന്നുള്ള സംസാരം. ഫയലുകൾ വെച്ചുതാമസിപ്പിച്ചും, അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചും ഈ സ്വപ്നപദ്ധതിയെ തകർക്കാൻ ഇവർ ശ്രമിച്ചെങ്കിലും അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണന്റെ പിന്തുണ പ്രശാന്തിന് കരുത്തായി. പ്രശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പട്ടികജാതി സംഘടനകളും ചില ആക്ടിവിസ്റ്റുകളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്കോളഷിപ്പിനെ തടയുന്ന നിലപാടിൽ നിന്ന് പിന്മാറിയത്. ലോബികൾക്ക് മാസങ്ങളോളം വൈകിപ്പിക്കാനായെങ്കിലും പ്രശാന്ത് ആ ഉത്തരവിറാക്കുകയും പുതിയ സ്കീം നടപ്പിലാക്കുകയും ചെയ്തു.
നേട്ടം രാഷ്ട്രീയക്കാർക്ക്, ശിക്ഷ പ്രശാന്തിന്!
ഇന്ന് ഈ പദ്ധതി വഴി വിദേശത്ത് പോയ കുട്ടികളുടെ എണ്ണം പറഞ്ഞ് വോട്ട് ചോദിക്കുന്നവർ ഒരു കാര്യം മറക്കുന്നു—ഈ മാറ്റങ്ങൾക്കായി പണിയെടുത്ത ഉദ്യോഗസ്ഥൻ ഇന്ന് പുറത്താണ്. പ്രശാന്തിനെ വിദേശ ലോബികൾക്കും അഴിമതിക്കാരായ മേലുദ്യോഗസ്ഥർക്കും വിട്ടുകൊടുത്തുകൊണ്ട് സർക്കാർ ക്രെഡിറ്റ് മാത്രം പോക്കറ്റിലാക്കുന്നു.
സിസ്റ്റം നന്നാക്കാൻ ചോര നീരാക്കിയവർ വേട്ടയാടപ്പെടുകയും, അതിന്റെ വിളവെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ കൊടിപിടിക്കുകയും ചെയ്യുന്നത് കേരളത്തിന് തന്നെ നാണക്കേടാണെന്ന് സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല ഉദ്യോഗസ്ഥർ പോലും വാട്സാപ്പ് ഗ്രൂപ്പുകളിൽ കമന്റ് ഇട്ടതോടെയാണ് സംഭവം ചർച്ച ആയത്. 1,160 കുട്ടികളുടെ ജീവിതം മാറ്റിമറിച്ച പ്രശാന്ത് എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇന്നും സസ്പെൻഷനിൽ തുടരുന്നതിന്റെ പിന്നിൽ അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമാണെന്നത് ഈ ഇലക്ഷൻ കാലത്തെ പരസ്യത്തെ കൂടുതൽ അപഹാസ്യമാക്കുന്നു. മറ്റുള്ളവർ ചെയ്ത ജോലിയുടെ ക്രെഡിറ്റെടുക്കാൻ LDF അല്ലാതെ ആരുണ്ട്?








