ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം മൂന്നാഴ്ച പിന്നിടുമ്പോൾ, വിഷയത്തിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു. യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെയും സാരമായി ബാധിക്കുമെന്നും രാജ്യം ഐക്യത്തോടെ ഇതിനെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതി ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണെന്നും രാജ്യം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കണമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുന്നത് രാജ്യത്തെ ബാധിക്കാതിരിക്കാൻ സർക്കാർ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ എൽ.പി.ജി ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും എഥനോൾ മിശ്രിതം പോലുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും സർക്കാർ മുൻഗണന നൽകുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് സർക്കാരിന്റെ ഒന്നാമത്തെ മുൻഗണനയെന്നും മോദി പറഞ്ഞു.
“ഇതിനകം തന്നെ 3.75 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ട്. വിവിധ പശ്ചിമേഷ്യൻ നേതാക്കളുമായി ഞാൻ നേരിട്ട് സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ അവർ ഉറപ്പുനൽകിയിട്ടുണ്ട്. കൊറോണ കാലഘട്ടത്തിന് സമാനമായ വെല്ലുവിളിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള വിതരണ ശൃംഖലയെ ബാധിക്കും. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ മന്ത്രിതല സമിതികൾ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








