വാഷിംഗ്‌ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ താൽക്കാലിക ആശ്വാസം. ഇറാന്റെ ഊർജ്ജ നിലയങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന തന്റെ 48 മണിക്കൂർ അന്ത്യശാസനം മരവിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് അഞ്ചു ദിവസത്തെ സമയം കൂടി നൽകുന്നതായും, ഈ അഞ്ചുദിവസങ്ങൾക്കുള്ളിൽ ഇറാന്റെ ഊർജ്ജനിലയങ്ങളിൽ ആക്രമണം നടത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ‘മികച്ചതും ഫലപ്രദവുമായ’ ചർച്ചകളെത്തുടർന്നാണ് തീരുമാനമെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.
”കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ വളരെ നല്ലതും ക്രിയാത്മകവുമായ ചർച്ചകൾ നടന്നു. പശ്ചിമേഷ്യയിലെ ശത്രുത പൂർണ്ണമായും അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇറാന്റെ പവർ പ്ലാന്റുകൾക്ക് നേരെയുള്ള എല്ലാ സൈനിക നീക്കങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഞാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.” എന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ 48 മണിക്കൂർ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ പിന്മാറ്റം.
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ആദ്യമായാണ് ഒരു നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത തെളിയുന്നത്. ഈ അഞ്ച് ദിവസത്തിനുള്ളിൽ ഹോർമുസ് ഇടുക്ക് തുറക്കുന്ന കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞാൽ അത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ആറാം ദിവസം മുതൽ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








