ടെൽ അവീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ 5 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും തമ്മിൽ ടെലഫോണിൽ ചർച്ച നടത്തി. വെടിനിർത്തലിലുള്ള എതിർപ്പ് ഇസ്രായേൽ പ്രധാനമന്ത്രി പ്രസിഡണ്ടിനെ അറിയിച്ചു. ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന വമ്പൻ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ഇറാനുമായി ‘വളരെ നല്ല ചർച്ചകൾ’ നടക്കുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ എല്ലാ പ്രസ്താവനകളെയും തള്ളിയ നെതന്യാഹു ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തകർക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് വ്യക്തമാക്കി. “നമ്മുടെ സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കരാറിന് ട്രംപ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇസ്രായേൽ പ്രതിരോധ സേന ഇറാനിലും ലെബനനിലും ആക്രമണം തുടരുകയാണ്,” എന്ന് ട്രംപുമായുള്ള സംഭാഷണത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ നെതന്യാഹു ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കി.








