വാഷിംഗ്ടൺ : ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നിർത്തിവെച്ച നടപടി വീണ്ടും നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ നീട്ടിവെച്ചതായി ട്രംപ് അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ കൃത്യമായ ദിശയിലാണ് മുന്നേറുന്നതെന്നും സമാധാനപരമായ ഒരു പരിഹാരത്തിന് സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ”ഇറാനുമായുള്ള ചർച്ചകൾ വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്. വലിയൊരു സംഘർഷം ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ അവരുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനായുള്ള തീരുമാനം ഏപ്രിൽ 6 വരെ ഞാൻ നീട്ടിയിരിക്കുകയാണ്. നയതന്ത്രത്തിന് ഒരു അവസരം കൂടി നൽകാനാണ് എന്റെ തീരുമാനം,” എന്ന് ട്രംപ് വ്യക്തമാക്കി.








