ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഏകദേശം 3,500 നാവികരും സൈനികരും അടങ്ങുന്ന യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിബിയസ് അസോൾട്ട് കപ്പൽ മേഖലയിൽ എത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
പൂർണ്ണ സജ്ജരായ സൈനികർക്കൊപ്പം സീഹോക്ക് ഹെലികോപ്റ്ററുകൾ, ഓസ്പ്രേ ട്രാൻസ്പോർട്ട് വിമാനങ്ങൾ, F-35 യുദ്ധവിമാനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ സെൻട്രം പുറത്തുവിട്ടു. നിലവിൽ മേഖലയിലുള്ള 50,000 അമേരിക്കൻ സൈനികർക്ക് പുറമെയാണ് പുതിയ സംഘത്തിന്റെ വരവ്. ഇത് ഇറാനിലേക്കുള്ള ഒരു കരയുദ്ധത്തിന്റെ (Ground Invasion) സൂചനയാണോ എന്ന ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്.
ജപ്പാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യുഎസ്എസ് ട്രിപ്പോളി, തായ്‌വാൻ മേഖലയിലെ പരിശീലനം നിർത്തിവെച്ചാണ് അടിയന്തരമായി മിഡിൽ ഈസ്റ്റിലേക്ക് എത്തിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നിലവിൽ കരയുദ്ധത്തിനുള്ള സാധ്യതകളെ തള്ളിക്കളയുകയാണ്. ഇറാനെതിരെയുള്ള പ്രവർത്തനങ്ങൾ ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എങ്കിലും, സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് തീരുമാനമെടുക്കാൻ പ്രസിഡന്റിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ഈ സൈനിക വിന്യാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് സമീപം യുഎസ് സൈന്യം നിലയുറപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
“നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെയാണ് ടെഹ്‌റാൻ ടൈംസ് ഈ നീക്കത്തോടു പ്രതികരിച്ചത്. ഇറാൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർ ശവപ്പെട്ടികളിലേ മടങ്ങൂ എന്ന് അവർ മുന്നറിയിപ്പ് നൽകി. നിലവിൽ പത്തായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.










