ഐപിഎൽ 2026-ലെ ഏകപക്ഷിയാ മത്സരങ്ങളിലൊന്നിന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 13 വർഷം ചെന്നൈയുടെ നെടുംതൂണായിരുന്ന രവീന്ദ്ര ജഡേജ തന്റെ മുൻ ടീമിനെതിരെ നടത്തിയ തകർപ്പൻ ബൗളിംഗ് പ്രകടനവും, 15 വയസുകാരൻ വെയ്‌ഭവ് സൂര്യവൻഷിയുടെ റെക്കോർഡ് വേഗത്തിലുള്ള അർധസെഞ്ച്വറിയും ചേർന്നപ്പോൾ രാജസ്ഥാൻ റോയൽസ് 8 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി.
മത്സരശേഷം ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കവെ ജഡേജ തന്റെ പഴയ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. “12-13 വർഷം കളിച്ച ഒരു ഫ്രാഞ്ചൈസി വിടുന്നത് വൈകാരികമായി പ്രയാസമുള്ള കാര്യമായിരുന്നു. മഞ്ഞക്കുപ്പായം ഇപ്പോൾ അല്പം പഴയതായി തോന്നിത്തുടങ്ങി (ചിരിച്ചുകൊണ്ട്). മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. 2008-ൽ അണ്ടർ-19 ലോകകപ്പിന് ശേഷം ഞാൻ ഐപിഎൽ കിരീടം ആദ്യമായി ചൂടിയത് രാജസ്ഥാനൊപ്പമാണ്. ആ ഓർമ്മകൾ ഇപ്പോഴും കൂടെയുണ്ട്. പുതിയ ടീമിനൊപ്പം എന്റെ അനുഭവങ്ങൾ പങ്കുവെക്കാനും അവരിൽ നിന്ന് പഠിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.” – രവീന്ദ്ര ജഡേജ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, രവീന്ദ്ര ജഡേജ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗിൽ സിഎസ്‌കെ 127 റൺസിന് പുറത്തായി. തന്റെ പഴയ ടീമിലെ വെടിക്കെട്ട് ബാറ്റർമാരായ ശിവം ദുബെയെയും സർഫറാസ് ഖാനെയും ഒരേ ഓവറിൽ പുറത്താക്കി ജഡേജ ചെന്നൈയുടെ നട്ടെല്ലൊടിച്ചു. ദുബെയെ പുറത്താക്കിയ ശേഷം ജഡേജ നടത്തിയ ‘ഗൺ ഷോ’ ആഘോഷം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
128 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ വെറും 12.1 ഓവറിൽ വിജയം കണ്ടു. 15 വയസുകാരൻ ഓപ്പണർ വെയ്‌ഭവ് സൂര്യവൻഷി വെറും 15 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി ആരാധകരെ അമ്പരപ്പിച്ചു. 17 പന്തിൽ 52 റൺസെടുത്ത വെയ്‌ഭവിന്റെ ഇന്നിംഗ്‌സിൽ 5 സിക്സറുകളും 4 ഫോറുകളും ഉൾപ്പെടുന്നു. റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ പുതിയൊരു യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.












