ചണ്ഡീഗഡ് : ഏപ്രിൽ ഒന്നിന് പഞ്ചാബിലെ ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐയുടെ നിയന്ത്രണത്തിലുള്ള ഭീകര മൊഡ്യൂളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചണ്ഡീഗഡിലെ സെക്ടർ 37-ലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്തിന് നേരെ ആണ് ഗ്രനേഡ് ആക്രമണം നടന്നത്. പിടിയിലായവർക്ക് പാകിസ്താൻ ഐഎസ്ഐയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ ഭീകരശൃംഖലയെ പഞ്ചാബ് പോലീസ് തകർത്തു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന അഞ്ച് പേരാണ് പിടിയിലായത്. പഞ്ചാബ് പോലീസ് കൗണ്ടർ ഇൻ്റലിജൻസ് വിഭാഗവും ചണ്ഡീഗഡ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബൽവീന്ദർ ലാൽ (ഷമി), ജസ്വീർ സിംഗ് (ജസ്സി), ചരൺജിത് സിംഗ് (ചന്നി), റൂബൽ ചൗഹാൻ, മൻദീപ് (അഭിജ്യോത് ശർമ) എന്നിവരാണ് നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികൾ. എന്നാൽ ആക്രമണം നേരിട്ട് നടത്തിയ പ്രധാന പ്രതികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവരെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പോർച്ചുഗലിലും ജർമ്മനിയിലും ഒളിവിൽ കഴിയുന്ന ഹാൻഡ്‌ലർമാരാണ് ആക്രമണം ആസൂത്രണം ചെയ്തത്. പോർച്ചുഗലിൽ നിന്നുള്ള ബൽജോത് സിംഗ് (ജോത്) എന്നയാളാണ് ആയുധങ്ങൾ എത്തിക്കാനും ആക്രമണം നടപ്പിലാക്കാനും നിർദ്ദേശം നൽകിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ പക്കൽ നിന്ന് ഒരു ഗ്രനേഡും 15 ഓളം ലൈവ് കാട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പ് ആക്രമണത്തിന് ഉപയോഗിച്ചതും പാകിസ്താൻ നിർമ്മിത ഗ്രനേഡാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.








