ടെഹ്റാൻ : ഒരു മാസത്തിലേറെയായി തുടർന്നിരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക ആശ്വാസം. രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും തമ്മിൽ ധാരണയായി. വെടിനിർത്തൽ കരാർ പ്രകാരം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കും. ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കും.
വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആഗോള എണ്ണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന ക്രൂഡ് ഓയിൽ വില 91 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം 20% ഇടിവാണ് വിപണിയിൽ ഉണ്ടായത്. അതേസമയം, ഇതൊരു ശാശ്വത സമാധാനമല്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ വിരലുകൾ ഇപ്പോഴും തോക്കിന്റെ ട്രിഗറിലാണെന്നും ചെറിയൊരു പിഴവ് പോലും വലിയ തിരിച്ചടിക്ക് കാരണമാകുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഇറാന്റെ പത്തിന സമാധാന നിർദ്ദേശങ്ങൾ പരിഗണിച്ച് ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുക,
മധ്യപൂർവ്വേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുക,
മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുക,
ആണവ പരിപോഷണത്തിനുള്ള അവകാശം നിലനിർത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










