സ്വന്തം പൈതലിനെ അമ്മ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് വെള്ളറട. നവജാത ശിശുവിനെ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ ആര്യങ്കോട് പുഴനാട് പ്ലാവിള വീട്ടിൽ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേരള മനഃസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. വീട്ടിൽ വെച്ച് പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഷംന കൊലപ്പെടുത്തുകയായിരുന്നു. പുറംലോകം അറിഞ്ഞാൽ എന്തുണ്ടാകുമെന്ന ഭയത്തേക്കാൾ ഉപരി, മറ്റൊരു കുഞ്ഞിനെ കൂടി വളർത്താനുള്ള താല്പര്യമില്ലായ്മയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് വെളിപ്പെട്ടതോടെ പൊലീസ് പോലും സ്തബ്ധരായി.
താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഷംന മറച്ചുവെച്ചിരുന്നു. വീട്ടിൽ ആരുമില്ലാത്ത നേരത്ത് പ്രസവം നടന്നതിന് പിന്നാലെ ക്രൂരത അരങ്ങേറി. ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയും തുടർന്ന് മുഖത്ത് കൈകൾ കൊണ്ട് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നുവെന്ന് ഷംന പൊലീസിനോട് സമ്മതിച്ചു. ഭർത്താവ് അൽത്താഫ് വീട്ടിലെത്തിയപ്പോൾ കണ്ടത് അവശനിലയിലായ ഷംനയെയും കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കിടന്ന ചോരക്കുഞ്ഞിനെയുമാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട ഡോക്ടർമാർക്ക് സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്.
രണ്ട് വയസ്സുള്ള ഒരു മകൻ കൂടി ഇവർക്കുണ്ട്. “ആദ്യത്തെ കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, പിന്നെയല്ലേ അടുത്തൊരെണ്ണം” എന്നാണ് കൊലപാതകത്തിന് കാരണമായി ഷംന പൊലീസിനോട് പറഞ്ഞത്. ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ പോലും വയ്യാത്തതിന്റെ പേരിൽ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത ഷംനയ്ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആര്യങ്കോട് എസ്എച്ച്ഒ കെ.പി. വിനോദിന്റെ നേതൃത്വത്തിൽ ചികിത്സയിലായിരുന്ന ഷംനയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടൻ അറസ്റ്റ് രേഖപ്പെടുത്തി.











