ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഒരേ ഡ്രസ്സിംഗ് റൂം പങ്കിട്ടവരാണ് യുവരാജ് സിംഗും എംഎസ് ധോണിയും. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഈ സഖ്യത്തെക്കുറിച്ച് യുവരാജ് മനസ്സ് തുറക്കുന്നു. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോഗനുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ധോണിയാണെന്ന് താരം വെളിപ്പെടുത്തിയത്.
അഭിമുഖത്തിലെ റാപ്പിഡ് ഫയർ റൗണ്ടിലാണ് രസകരമായ ചോദ്യങ്ങൾക്ക് യുവരാജ് മറുപടി നൽകിയത്. “തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ബാറ്റ് ചെയ്യാൻ ആരെ വിളിക്കും?” എന്ന ചോദ്യത്തിന് സച്ചിൻ ടെണ്ടുൽക്കർ എന്ന് മറുപടി നൽകിയ യുവി, തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ണറായി തിരഞ്ഞെടുത്തത് എംഎസ് ധോണിയെയാണ്.
2007 ലോകകപ്പിൽ സ്റ്റുവാർട്ട് ബ്രോഡിനെതിരെ ആറ് സിക്സറുകൾ അടിച്ചപ്പോൾ ലളിത് മോഡി സമ്മാനമായി നൽകിയ കാറിനെക്കുറിച്ച് പല കഥകൾ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ യുവി ആദ്യമായി വെളിപ്പെടുത്തി. “ആറ് സിക്സർ അടിച്ചാൽ ഫെരാരി തരാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് അത് പോർഷെ (Porsche) ആയി മാറി. ഒടുവിൽ എനിക്ക് ലഭിച്ചത് ഒരു ബിഎംഡബ്ല്യു എം5 (BMW M5) ആണ്. അദ്ദേഹം വാക്ക് പാലിച്ചു,” യുവി ചിരിച്ചുകൊണ്ട് പറഞ്ഞു.
തന്റെ ഇഷ്ട ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റ് ആണെന്നും ക്രിക്കറ്റ് അല്ലാതെ ഇഷ്ടമുള്ള കായികവിനോദം ഗോൾഫ് ആണെന്നുമൊക്കെ യുവി പോഡ്‌കാസ്റ്റിൽ പറഞ്ഞു.











