ഇറാന്റെ പുതിയ പരമാധികാരി മുജ്തബ ഖമേനി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്റെ പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത്. ഫെബ്രുവരി 28-ന് ടെഹ്റാനിലെ സുപ്രീം ലീഡറുടെ വസതിക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് മുജ്തബയ്ക്ക് മുഖത്തും കാലുകൾക്കും മാരകമായി പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും സഹോദരീഭർത്താവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
ഗുരുതരമായ ശാരീരിക പരിക്കുകൾ ഉണ്ടെങ്കിലും മുജ്തബ ഖമേനി ഭരണകാര്യങ്ങളിൽ അതീവ ജാഗ്രതയോടെ ഇടപെടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഓഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്നത്. യുദ്ധം, അമേരിക്കയുമായുള്ള ചർച്ചകൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ നേരിട്ട് തീരുമാനങ്ങൾ എടുക്കുന്നതും മുജ്തബയാണ്. മുഖത്തിന് സംഭവിച്ച വൈരൂപ്യവും കാലുകൾക്കേറ്റ പരിക്കും കാരണം അദ്ദേഹം പൊതുവേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നില്ല.











