മോസ്‌കോ : പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ മധ്യസ്ഥത വാഗ്ദാനവുമായി റഷ്യ. യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചു. ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യാതൊരു ഫലവും ഇല്ലാതെ ഇരു രാജ്യങ്ങളും പിരിയുകയായിരുന്നു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ തന്റെ സന്നദ്ധത വ്യക്തമാക്കിയത്. മധ്യേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങൾക്ക് റഷ്യ പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നും ഉള്ള ഇറാന്റെ ആവശ്യത്തെ ‘അമിതമായ ആവശ്യങ്ങൾ’ എന്നാണ് യു എസ് വിശേഷിപ്പിച്ചത്. ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറല്ലെന്നും യുഎസ് അറിയിച്ചു. അതേസമയം ആണവ പദ്ധതിയിൽ നിന്നും പൂർണമായും പിന്മാറില്ല എന്ന് ഇറാനും അറിയിച്ചതോടെയാണ് സമാധാന ചർച്ചകൾ പരാജയത്തോടെ അവസാനിച്ചത്.











