റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും വിക്കറ്റില്ലാതെ മടങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് പ്രതിരോധവുമായി ആർ. അശ്വിൻ രംഗത്ത്. തുടർച്ചയായ അഞ്ച് ഐപിഎൽ മത്സരങ്ങളിൽ ബുംറ വിക്കറ്റില്ലാതെ മടങ്ങുന്നത് കരിയറിലാദ്യമാണ്. എന്നാൽ ഇതിന് ഉത്തരവാദി ബുംറയല്ലെന്നും അദ്ദേഹത്തിന് പിന്നിലും മുന്നിലും പന്തെറിയുന്ന മറ്റ് ബൗളർമാരാണെന്നും അശ്വിൻ നിരീക്ഷിച്ചു.
ഫുട്ബോൾ താരതമ്യത്തിലൂടെയാണ് അശ്വിൻ തന്റെ വാദം വ്യക്തമാക്കിയത്. “ഫുട്ബോളിൽ ഒരു ഡിഫൻഡറോടോ ഗോൾകീപ്പറോടോ നിങ്ങൾ എത്ര ഗോൾ അടിച്ചുവെന്ന് ആരെങ്കിലും ചോദിക്കുമോ? ഗോൾ വഴങ്ങാതെ നോക്കുക എന്നതാണ് അവരുടെ ജോലി. ടി20 ക്രിക്കറ്റിൽ റൺസ് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഒരു ബൗളറുടെ പ്രാഥമിക ധർമ്മം. ആർസിബി 240 റൺസ് അടിച്ച പിച്ചിലും ബുംറ പത്തിൽ താഴെ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്?” അശ്വിൻ ചോദിച്ചു.
ബുംറയ്ക്ക് വിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം മറ്റ് ബൗളർമാരുടെ മോശം പ്രകടനമാണെന്ന് അശ്വിൻ പറയുന്നു. “ബുംറയ്ക്ക് മുന്നിലും പിന്നിലും ആരാണ് പന്തെറിയുന്നത്? മറ്റ് ബൗളർമാർ റൺസ് വാരിക്കോരി നൽകുമ്പോൾ എതിർ ടീം ബാറ്റർമാർക്ക് ബുംറയെ മാത്രം പ്രതിരോധിച്ചു കളിച്ചാൽ മതിയാകും. ടീമിലെ മറ്റ് ബൗളർമാർ വിക്കറ്റ് വീഴ്ത്താനോ സമ്മർദ്ദം ചെലുത്താനോ ബുംറയ്ക്ക് സാഹചര്യം ഒരുക്കുന്നില്ല.” ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ബൗളിംഗ് പ്ലാനുകളെയും അശ്വിൻ ചോദ്യം ചെയ്തു.
വിക്കറ്റില്ല എന്ന ചർച്ചകൾ ബുംറയുടെ മനസ്സിനെ ബാധിച്ചു തുടങ്ങിയെന്നും അത് അദ്ദേഹത്തിന്റെ ബോളിംഗിൽ പ്രതിഫലിക്കുന്നുണ്ടെന്നും അശ്വിൻ മുന്നറിയിപ്പ് നൽകി. “വിക്കറ്റ് കിട്ടാത്തതുകൊണ്ട് അദ്ദേഹം സാധാരണ എറിയാത്ത പന്തുകൾ പരീക്ഷിക്കുകയാണ്. ഇത് വിക്കറ്റ് കിട്ടാനുള്ള വെപ്രാളം മൂലമാണ്. ബുംറയെ അറ്റാക്കിംഗ് റോളിൽ പന്തെറിയിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറാകണം,” അശ്വിൻ കൂട്ടിച്ചേർത്തു.











