വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 18 റൺസിന്റെ തകർപ്പൻ ജയം. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയം അകലെയായിരുന്നു.
ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ 20 പന്തിൽ 50 റൺസ് നേടി ആർസിബിക്ക് മികച്ച സ്കോർ സമ്മാനിച്ചപ്പോൾ, മറുപടി ബാറ്റിംഗിൽ സമാനമായ ഇംപാക്ട് ഉണ്ടാക്കാനാണ് ഹാർദിക് പാണ്ഡ്യ ശ്രമിച്ചത്. 22 പന്തിൽ 40 റൺസെടുത്ത ഹാർദിക് അപകടകാരിയായി മാറവെയാണ് ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെപ്പേർഡിന് ക്യാച്ച് നൽകി പുറത്താകുന്നത്. ഹാർദിക്കിന്റെ വിക്കറ്റ് വീണതും ആർസിബി നിരയിലുണ്ടായിരുന്ന സഹോദരൻ ക്രുണാൽ പാണ്ഡ്യ നടത്തിയ ആവേശകരമായ ആഘോഷം ആരാധകരെ അമ്പരപ്പിച്ചു. മത്സരത്തിൽ ആ വിക്കറ്റ് എത്രത്തോളം നിർണ്ണായകമായിരുന്നു എന്നാണ് ആ പ്രകടനം വ്യക്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, രജത് പാട്ടിദാർ എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് ആർസിബിയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് പവർപ്ലേയിൽ രോഹിത് ശർമ്മയും റിയാൻ റിക്കൽട്ടണും ചേർന്ന് മികച്ച തുടക്കം (62/0) നൽകി. എന്നാൽ രോഹിത്തിന് പരിക്കേറ്റതും, ഒരേ ഓവറിൽ തന്നെ റിക്കൽട്ടണും തിലക് വർമ്മയും പുറത്തായതും മുംബൈക്ക് തിരിച്ചടിയായി. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞു. അവസാന ഓവറുകളിൽ 31 പന്തിൽ പുറത്താകാതെ 71 റൺസ് അടിച്ചുകൂട്ടിയ ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും 222/5 എന്ന സ്കോറിൽ അവരുടെ പോരാട്ടം അവസാനിച്ചു.
മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ ഹാർദിക് പാണ്ഡ്യ കടുത്ത നിരാശ രേഖപ്പെടുത്തി. “ഞങ്ങൾ ഒരുപാട് റൺസ് വിട്ടുകൊടുത്തു. കഴിഞ്ഞ ചില മത്സരങ്ങളിലായി ബാറ്റിംഗിലും ബോളിംഗിലും ഞങ്ങൾ കളി നിയന്ത്രിക്കുന്നതിന് പകരം എങ്ങനെയെങ്കിലും തിരിച്ചെത്താൻ (Catching up) ശ്രമിക്കുകയാണ്. ഞങ്ങളുടെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്,” ഹാർദിക് വ്യക്തമാക്കി. മികച്ച പ്രകടനം നടത്തിയ വിൻഡീസ് താരം റൂഥർഫോർഡിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂറ്റനടികൾക്ക് പേരുകേട്ട റൂഥർഫോർഡിന്റെ ഫോം വരും മത്സരങ്ങളിൽ ടീമിന് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












