ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രധാന വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ തിങ്കളാഴ്ച മുതൽ കർശനമായ നാവിക ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് നീക്കം. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇസ്‌ലാമാബാദിൽ 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ നീക്കം.
തിങ്കളാഴ്ച രാവിലെ 10 മണി (ഇന്ത്യൻ സമയം വൈകുന്നേരം 7:30) മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സമാധാന ചർച്ചകളിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതോടെ രണ്ടാഴ്ച നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ അവസാനിക്കുകയും പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയും ചെയ്തിരിക്കുകയാണ്. അതേസമയം, അമേരിക്കയുടെ ഈ ഉപരോധ പ്രഖ്യാപനം വെറും പരിഹാസ്യമാണെന്ന് ഇറാന്റെ നേവി ചീഫ് പ്രതികരിച്ചു. ട്രംപിന്റെ ഭീഷണിയെ ചിരിച്ചുതള്ളുന്നുവെന്നും തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.












