പ്രതിരോധ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ കുതിപ്പിന് പുതിയ ഊർജ്ജം പകർന്ന് ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ കരസേനയ്ക്ക് കൈമാറി. ലഖ്‌നൗവിലെ ബ്രഹ്മോസ് നിർമ്മാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മിസൈലുകൾ ഔദ്യോഗികമായി സേനയ്ക്ക് കൈമാറിയത്. രാജ്യത്തിന്റെ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ലഖ്‌നൗ, ആഗ്ര, കാൺപൂർ നഗരങ്ങളെ ഡിഫൻസ് മാനുഫാക്ചറിംഗ് ഹബ്ബുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ചരിത്രപരമായ കൈമാറ്റം.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലുകൾ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും ഒരേപോലെ വിക്ഷേപിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ശബ്ദത്തേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ (2.8 മാക്) സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾക്ക് ശത്രുവിന്റെ ഏത് പ്രതിരോധ കോട്ടയും തകർക്കാൻ സാധിക്കും. 2024-25 കാലയളവിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയിലെത്തിയെന്നും 2025-26 വർഷത്തിൽ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചുവെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പാകിസ്താനിലെ ഭീകരതാവളങ്ങളെ ലക്ഷ്യമാക്കി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിൽ ബ്രഹ്മോസ് മിസൈലുകൾ നിർണ്ണായക പങ്കുവഹിച്ചിരുന്നു. സുഖോയ് Su-30MKI യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് മിസൈലുകളാണ് ശത്രുവിന്റെ താവളങ്ങൾ കൃത്യതയോടെ തകർത്തത്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ ബ്രഹ്മോസിന്റെ പ്രഹരശേഷി ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. ലഖ്‌നൗവിൽ തദ്ദേശീയമായി നിർമ്മാണം ആരംഭിച്ചതോടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഭാവിയിൽ കൂടുതൽ സൗഹൃദ രാജ്യങ്ങളിലേക്ക് മിസൈലുകൾ കയറ്റുമതി ചെയ്യാനുമുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിൽ തുറക്കുന്നത്. ദേശീയ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വ്യാജവാർത്തകളെ കരുതിയിരിക്കണമെന്നും പ്രതിരോധ മന്ത്രി ചടങ്ങിൽ ഓർമ്മിപ്പിച്ചു.











