ലണ്ടൻ : ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്ക് നാവിക സേനയെ ഉപയോഗിച്ച് ഉപരോധിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിൽ നിന്നും യുണൈറ്റഡ് കിംഗ്ഡം വിട്ടുനിൽക്കുമെന്ന് സ്റ്റാർമർ ഔദ്യോഗികമായി അറിയിച്ചു. ഹോർമുസിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്നത് ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ഇതോടെ ഇറാന്റെ കാര്യത്തിൽ വാഷിംഗ്ടണും ലണ്ടനും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്.
സംഘർഷം ലഘൂകരിക്കാനാണ് ബ്രിട്ടൻ ശ്രമിക്കുന്നതെന്നും സൈനിക നീക്കങ്ങൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും ബിബിസിയോട് സംസാരിച്ചപ്പോൾ സ്റ്റാർമർ വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ശക്തമായ നിയമപരമായ കാരണങ്ങളും വ്യക്തമായ പദ്ധതിയും ഇല്ലാതെ ഇറാൻ സംഘർഷത്തിൽ യുകെ ഇടപെടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഒരു ഉപരോധം ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഇറാൻ പ്രശ്നം പരിഹരിക്കാനാവൂ എന്നും സ്റ്റാർമർ വ്യക്തമാക്കി.
ബ്രിട്ടന്റെ ഈ പിൻമാറ്റം നാറ്റോ സഖ്യത്തിനുള്ളിലും വിള്ളലുകൾ ഉണ്ടാക്കിയേക്കാം. ട്രംപ് അധികാരമേറ്റ ശേഷം യൂറോപ്യൻ രാജ്യങ്ങളുമായി പല വിഷയങ്ങളിലും ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.








