ശമ്പള വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ നടന്ന തൊഴിലാളി പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയെന്ന് സംശയം. സംഭവത്തിൽ ഇതുവരെ 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്‌ഭറാണ് പ്രക്ഷോഭത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചത്. നോയിഡയിലും മീററ്റിലും അടുത്തിടെ അറസ്റ്റിലായ തീവ്രവാദികൾക്ക് പാകിസ്താൻ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നോയിഡയിലെ ഫേസ്-2, സെക്ടർ 60, 62, 84 എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്കാണ് നീങ്ങിയത്. തൊഴിലാളികൾ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏകദേശം 45,000 തൊഴിലാളികൾ 80-ഓളം കേന്ദ്രങ്ങളിലായി ഒത്തുകൂടിയതായാണ് റിപ്പോർട്ട്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസാഫർനഗറിലെ പരിപാടി തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാകാം അക്രമം ആസൂത്രണം ചെയ്തതെന്നും മന്ത്രി രാജ്ഭർ ചൂണ്ടിക്കാട്ടി.
അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ ശമ്പളം വർധിപ്പിച്ചതാണ് നോയിഡയിലെ തൊഴിലാളികളെയും പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. ഒരേ കമ്പനിയുടെ ഹരിയാന യൂണിറ്റിലെ തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിലെ വിവേചനവും വിലക്കയറ്റവുമാണ് പ്രധാന പരാതികൾ. എന്നാൽ തൊഴിലാളികൾ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം പുറത്തുനിന്നുള്ള ചില സംഘങ്ങൾ എത്തിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് അറിയിച്ചു.
സംഭവത്തിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 100-ലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്. നോയിഡയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.












