വാഷിംഗ്ടൺ : റഷ്യൻ എണ്ണ വിഷയത്തിൽ വീണ്ടും മലക്കംമറിഞ്ഞ് യുഎസ്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന വിലക്കിൽ ഇളവ് നൽകിക്കൊണ്ട് അമേരിക്ക അപ്രതീക്ഷിതമായി നിലപാട് മാറ്റി. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ് പിടിച്ചുനിർത്തുന്നതിനും ഇന്ധനക്ഷാമം ഒഴിവാക്കുന്നതിനുമാണ് ഈ പുതിയ നീക്കം എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.
റഷ്യൻ എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് കഴിഞ്ഞദിവസം യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ഈ നിലപാട് തിരുത്തുകയായിരുന്നു. നിലവിൽ കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ മെയ് 16 വരെ സമയം നീട്ടിനൽകിക്കൊണ്ട് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നത് തുടരാം.
രണ്ട് ദിവസം മുൻപ് വരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞിരുന്നത് റഷ്യൻ എണ്ണയ്ക്കുള്ള ഇളവുകൾ ഇനി നൽകില്ലെന്നായിരുന്നു. എന്നാൽ ആഗോള വിപണിയിലെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് വെള്ളി വൈകിട്ടോടെ “ജനറൽ ലൈസൻസ് 134B” എന്ന പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഏപ്രിൽ 17-ന് മുൻപ് കപ്പലുകളിൽ കയറ്റിയ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ് അനുമതി. ഇത് 2026 മെയ് 16 വരെ തുടരാം എന്നാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്.








