പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർണ്ണായക മുന്നറിയിപ്പ്. ഇറാനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഏത് നിമിഷവും എന്തു സംഭവിക്കാമെന്നും നെതന്യാഹു വ്യക്തമാക്കി. അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം. ഇതിനിടെ, യുഎസുമായുള്ള രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങിയത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി.
ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിവെപ്പ് നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇറാൻ ആണവക്കരാർ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ ഓരോ പവർ പ്ലാന്റുകളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ഇനി ‘മിസ്റ്റർ നൈസ് ഗയ്’ കളിയില്ല. സമാധാന കരാർ ലംഘിച്ച ഇറാൻ ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഇതിന് വലിയ വില നൽകേണ്ടി വരും.” – ഡൊണാൾഡ് ട്രംപ് പറഞ്ഞു.
പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായി ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ചർച്ചയുടെ മറവിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നിലപാടുകളിലെ മാറ്റവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു.
ചർച്ചകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാകിസ്താനിലെ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 10,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചു, റാവൽപിണ്ടിയിൽ മാത്രം 600 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു, നൂർ ഖാൻ എയർബേസ് പരിസരം പൂർണ്ണമായും സീൽ ചെയ്തു, ഇത് കൂടാതെ ഡ്രോണുകൾക്കും പ്രാക്കളെ പറത്തുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ചർച്ചകൾ തുടരുമെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും ഇറാൻ പിന്മാറിയത് പശ്ചിമേഷ്യയെ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൊവ്വാഴ്ച ചർച്ചകൾ പുനരാരംഭിക്കുമെന്നും ജെ.ഡി വാൻസ്, ജാരദ് കുഷ്നർ എന്നിവർ പാകിസ്താനിലെത്തുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.









