ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് ഭാരതവും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ‘റിലോസ്’ (RELOS – Reciprocal Exchange of Logistics Support) പ്രതിരോധ കരാർ ഔദ്യോഗികമായി നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഹൗസ് പാകിസ്താനോടും പാക് സൈന്യാധിപൻ അസിം മുനീറിനോടും അടുപ്പം കാണിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുമായുള്ള ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. യുദ്ധസാഹചര്യങ്ങളിൽ പോലും ഇരുരാജ്യങ്ങൾക്കും പരസ്പരം സൈനികരെയും യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും വിന്യസിക്കാൻ അനുമതി നൽകുന്നതാണ് ഈ കരാർ. ഇന്ത്യ മറ്റൊരു രാജ്യവുമായും ഇത്തരമൊരു വിപുലമായ കരാറിൽ ഏർപ്പെട്ടിട്ടില്ല എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
കരാർ പ്രകാരം ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരേസമയം 3,000 സൈനികരെയും അഞ്ച് യുദ്ധക്കപ്പലുകളെയും 10 സൈനിക വിമാനങ്ങളെയും പരസ്പരം വിന്യസിക്കാം. അഞ്ച് വർഷത്തേക്കാണ് കരാറെങ്കിലും ഇരുരാജ്യങ്ങളുടെയും സമ്മതത്തോടെ ഇത് താനേ പുതുക്കപ്പെടും. സൈനിക താവളങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും ലോജിസ്റ്റിക് പിന്തുണയ്ക്കുമായി ഇരുരാജ്യങ്ങൾക്കും ഉപയോഗിക്കാം. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ‘ലെമോവ’ (LEMOA) കരാറിനേക്കാൾ ശക്തമായ വ്യവസ്ഥകളാണ് റഷ്യയുമായുള്ള റിലോസ് കരാറിലുള്ളത്. ലെമോവയിൽ സൈന്യത്തെ വിന്യസിക്കാൻ വ്യവസ്ഥയില്ലെന്നിരിക്കെ, റിലോസിലൂടെ റഷ്യൻ സൈനികർക്ക് ഇന്ത്യൻ മണ്ണിലും ഇന്ത്യൻ സൈനികർക്ക് റഷ്യൻ മണ്ണിലും താവളമുറപ്പിക്കാം.
തന്ത്രപ്രധാനമായ ആർട്ടിക് മേഖലയിലും പസഫിക് സമുദ്രത്തിലും ഇന്ത്യയ്ക്ക് സ്വാധീനം ഉറപ്പിക്കാൻ ഈ കരാർ സഹായിക്കും. വ്ലാഡിവോസ്റ്റോക് മുതൽ മുർമാൻസ്ക് വരെയുള്ള റഷ്യൻ തുറമുഖങ്ങളിൽ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കുന്നതോടെ റഷ്യയിൽ നിന്നുള്ള എൽഎൻജി ഇറക്കുമതി കൂടുതൽ സുഗമമാകും. ഗൾഫ് മേഖലയിലെ അസ്ഥിരത കാരണം ഊർജ്ജ ഇറക്കുമതിയിൽ രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകും.
റഷ്യയെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ താവളമുറപ്പിക്കാൻ ലഭിക്കുന്ന സുവർണ്ണാവസരമാണിത്. ഭാരതത്തിന്റെ സൈനിക സ്വയംഭരണാധികാരവും തന്ത്രപരമായ കരുത്തും ഈ കരാറിലൂടെ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.









