മലയാള സിനിമയിലെ മാസ്സ് ക്ലാസ്സിക് ചിത്രമായ ‘ഗോഡ്ഫാദറിലെ’ ഓരോ കഥാപാത്രവും ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അതിൽ ഏറ്റവും കരുത്തുറ്റതും എന്നാൽ വൈകാരികവുമായ അടിത്തറയുള്ള കഥാപാത്രമാണ് തിലകൻ അനശ്വരമാക്കിയ ബാലരാമൻ. എൻ.എൻ പിള്ളയുടെ ‘അഞ്ഞൂറാന്റെ’ വലംകൈയ്യായി, പിതാവിന്റെ ആജ്ഞകൾക്ക് മറുവാക്കില്ലാത്ത മൂത്തമകനായി തിലകൻ നിറഞ്ഞാടിയ ആ കഥാപാത്രത്തെ എത്ര അഭിനന്ദിച്ചാലും ആരും തന്നെ അതിനെ തെറ്റുപറയില്ല.
ബാലരാമൻ എന്ന കഥാപാത്രത്തെ ആഴത്തിൽ മനസിലാക്കിയാൽ ആയാൽ വെറുമൊരു മകനല്ല, അഞ്ഞൂറാൻ എന്ന ഏകാധിപതിയായ പിതാവിന്റെ വിശ്വസ്തനായ കമാൻഡറാണ് എന്ന് നമുക്ക് മനസിലാകും. അച്ഛന്റെ വചനം ലംഘിക്കാത്ത, കുടുംബത്തിന്റെ അഭിമാനത്തിനായി ഏതറ്റം വരെയും പോകുന്ന ഒരു ‘ലോയലിസ്റ്റ്’. സ്വന്തം ഇഷ്ടാനിഷ്ടങ്ങളേക്കാൾ അച്ഛന്റെ വാക്കുകൾക്ക് ബാലരാമൻ നൽകുന്ന വിലയാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സിനിമയുടെ തുടക്കത്തിൽ കടപ്പുറം കാർത്ത്യാനി പിടിച്ചുകൊണ്ടുപോയി ഭർത്താവാക്കാൻ ശ്രമിക്കുന്ന പയ്യനെ രക്ഷിക്കാൻ അഞ്ഞൂറാന്റെ അടുത്തേക്ക് സഹായവുമായി ആളുകൾ എത്തുന്ന രംഗമുണ്ട്. തുടക്കത്തിൽ അവരെ പുച്ഛിക്കുന്ന അഞ്ഞൂറാൻ, കാർത്ത്യാനിക്ക് സംരക്ഷണം നൽകുന്നത് തന്റെ ശത്രുവായ ആനപ്പാറ അച്ചാമ്മയാണെന്ന് അറിയുമ്പോൾ പിന്നെ അയാളുടെ രീതികൾ മാറ്റുന്നു. തന്റെ നാല് മക്കളെയും ഫോണിൽ വിളിക്കുന്ന അഞ്ഞൂറാൻ അവരോട് വീട്ടിലേക്കെത്താൻ പറയുന്നു. അച്ഛൻ ഫോൺ വിളിക്കുമ്പോൾ ഉള്ള ബലരാമന്റെ മുഖഭാവത്തിൽ തുടങ്ങി ശേഷമുള്ള അയാളുടെ പ്രവർത്തിയിൽ ആ ബഹുമാനം പ്രകടമായിരുന്നു. പിന്നീട് കടപ്പുറത്തേക്ക് ചെല്ലുമ്പോൾ അവിടെ മാസ് ഡയലോഗ് അടിക്കുന്ന വില്ലനോട്, പിന്നെ അവനൊന്നും പറയാൻ പറ്റാത്ത രീതിയിൽ ഉള്ള വർത്തമാനമാണ് ബലരാമൻ പറയുന്നത്. അവിടെ തുടങ്ങുന്ന ആ മാസ് സ്റ്റൈൽ സിനിമയിലുടനീളം അദ്ദേഹം നിലനിർത്തിയിട്ടുണ്ട്.
അനുജനെ ആരോ തല്ലിയെന്ന് കേട്ട് അവന്റെ ഹോസ്റ്റലിലേക്ക് വരുന്ന ബലരാമൻ അവിടെ കണ്ട എല്ലാവരെയും അടിക്കുകയാണ്. എന്തിന് ഹോട്ടൽ വാർഡനെ പോലും അയാൾ വെറുതെ വിടുന്നില്ല എന്നതാണ് രസകരം. എങ്ങനെ എങ്കിലും പ്രശ്നം പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്ന അനിയനോട് ” ഇനി അവന്മാർ ചോദിക്കാൻ വന്നാൽ, കുത്തി കുടൽ പുറത്തിട്ടേക്ക്. ബാക്കി നമുക്ക് നോക്കടാ” എന്നും പറഞ്ഞ് തിലകൻ നടക്കുകയാണ്. അതിനിടയിൽ അനുജനെ തല്ലിയ ആനപ്പാറ അച്ഛമ്മയുടെ മകനെ, സിദ്ധിക്ക് അവതരിപ്പിച്ച വീരഭദ്രനെ കാണുമ്പോഴും അയാളെ ഒന്ന് വിരട്ടുന്ന, മേലിൽ ഇത് ആവർത്തിക്കരുതെന്ന് പറയുന്ന ശാസന നൽകുകയും ചെയ്യുന്നുണ്ട് ബലരാമൻ.
ഇളയ അനിയന് ആനപ്പാറ അച്ഛമ്മയുടെ കൊച്ചുമകളോട് തോന്നുന്ന ഇഷ്ടവും അതിന് ശേഷം ഉണ്ടാകുന്ന പൊല്ലാപ്പുകളിലും എല്ലാം അയാൾ അസ്വസ്ഥനാണ് എങ്കിലും അച്ഛനെ ധിക്കരിച്ച് അയാൾ ഒന്നും ചെയ്യുന്നില്ല. അതിനിടയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട രണ്ട് അനുജന്മാരെ കടപ്പുറത്ത് ആരോ തല്ലിയെന്ന് കേട്ട ഉടൻ ജീപ്പുമായി പാഞ്ഞെത്തി അവരെ രക്ഷിച്ച ശേഷം കൊടേഷൻ കൊടുത്ത ആനപ്പാറ വീട്ടിലേക്ക് ബലരാമൻ പോകുന്ന രംഗമുണ്ട്.
ആനപ്പാറ അച്ഛമ്മയും കരുത്തരായ നാല് മക്കളും ഉള്ള ആ വീട്ടിലേക്ക് ഒരു ആൾ ബലവും ഇല്ലാതെ തള്ളിയകറയുന്ന അയാൾ അവരെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ്. അവസാനം വലിയ വഴക്കിന് ശേഷം അനുജനോട് ഇഷ്ടപെട്ട പെണ്ണിനെ താലി കെട്ടാൻ അയാൾ ആവശ്യപെടുന്നു. ” അച്ഛൻ പറയാതെ കെട്ടില്ല “എന്ന അനുജന്റെ വാക്കുകളോട് ” അച്ഛൻ പറഞ്ഞു, ആ മനസ് പറയുന്നത് എനിക്ക് കേൾക്കാം” എന്നാണ് ബലരാമൻ പറയുന്നത്.
അച്ഛനെ, ബാലരാമനോളം മനസിലാക്കിയ മറ്റൊരു മകൻ ഇല്ല ഈ ഒറ്റ ഡയലോഗ് നമുക്ക് കാണിച്ചു തരുന്നു. തിലകൻ എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ‘മാസ്സ്’ കഥാപാത്രങ്ങളിൽ ഒന്നായി ബാലരാമൻ ഇന്നും മലയാളികളുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്നു. ആനപ്പാറക്കാരെ വിറപ്പിച്ച ആ ഗർജ്ജനം ഇന്നും സിനിമാപ്രേമികൾക്ക് ആവേശമാണ്.












