ഐപിഎൽ 2026-ൽ ദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ടീമിനെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനങ്ങൾ ശക്തമായി. ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി സഞ്ജു സാംസണെ നായകനാക്കണമെന്ന ആവശ്യവുമായി മുൻ സിഎസ്കെ താരം സുബ്രഹ്മണ്യം ബദ്രിനാഥ് രംഗത്തെത്തി.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് സിഎസ്കെ മാനേജ്‌മെന്റിന് ഈ നിർദ്ദേശം നൽകിയത്. ഋതുരാജിന്റെ മുഖത്ത് വലിയ സമ്മർദ്ദം പ്രകടമാണെന്നും ഇത് അദ്ദേഹത്തിന്റെ സ്വാഭാവിക ബാറ്റിംഗിനെ തകർക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ സീസണിൽ 6 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 82 റൺസ് മാത്രമാണ് ഋതുരാജിന് നേടാനായത്. 13.67 ശരാശരിയും 112.33 എന്ന മോശം സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിന്റെ ഫോമില്ലായ്മ വ്യക്തമാക്കുന്നു.
ഋതുരാജിന്റെ ബാറ്റിംഗിലെ സമ്മർദ്ദം കുറയ്ക്കാൻ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബദ്രിനാഥ് ആവശ്യപ്പെട്ടു. ആരാധകർക്കും സമാനമായ അഭിപ്രായമാണുള്ളത്. പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന എം.എസ്. ധോണിയുടെ അഭാവം ചെന്നൈയെ വല്ലാതെ അലട്ടുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫിനിഷ് ചെയ്യാൻ കഴിയാതെ പോയത് ധോണിയുടെ അഭാവം മൂലമാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടി. “എന്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ ധോണിയുടെ സേവനം സിഎസ്കെയ്ക്ക് അത്യാവശ്യമാണ്. 18-ാം ഓവറിൽ ധോണി ക്രീസിലുണ്ടെങ്കിൽ ഏതൊരു ബൗളറും സമ്മർദ്ദത്തിലാകും.” ബദ്രിനാഥ് പറഞ്ഞു.
സിഎസ്കെ ക്യാമ്പിൽ പരിക്കുകൾ വിട്ടുമാറുന്നില്ല. ധോണിക്ക് പുറമെ ആയുഷ് മാത്രെയും ഹാംസ്ട്രിംഗ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായേക്കും. പേസർ ഖലീൽ അഹമ്മദ് ഇതിനോടകം തന്നെ പുറത്തായിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ അടുത്ത മത്സരത്തിൽ ധോണി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.












