വിവോ (Vivo), ഐക്യൂ (iQOO) സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ‘ഒറിജിൻ ഒഎസ് (Origin OS) അപ്‌ഡേറ്റ്’ എന്ന വ്യാജേന ഉപയോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയച്ച് മാൽവയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനിടെ സ്ക്രീനിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ‘Urgent System Update Required’ എന്ന പോപ്പ്അപ്പ് സന്ദേശങ്ങളാണ് തട്ടിപ്പിന്റെ തുടക്കം. ഇതിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഔദ്യോഗിക സോഫ്റ്റ്‌വെയറിന് പകരം മാൽവയറുകൾ അടങ്ങിയ വ്യാജ ആപ്പ് ഫയലുകൾ ഫോണിലേക്ക് ഡൗൺലോഡ് ആകുന്നു.
ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ആപ്പുകൾക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് നൽകാൻ സാധിക്കും. ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ തത്സമയം ചോർത്തുന്നതിലൂടെ ഒടിപി (OTP) ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ സംഘത്തിന് ലഭ്യമാകുന്നു. ‘ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന് ഭീഷണിപ്പെടുത്തിയാണ് ഉപയോക്താക്കളെക്കൊണ്ട് പലപ്പോഴും ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ ഫോണിലെ സെറ്റിങ്സ് മെനുവിലെ ഔദ്യോഗിക സംവിധാനം മാത്രമേ ഉപയോഗിക്കാവൂ. ബ്രൗസറുകൾ വഴിയോ മറ്റ് മെസേജുകൾ വഴിയോ വരുന്ന ലിങ്കുകൾ ഒരിക്കലും വിശ്വസിക്കരുത്.
ഫോണിലെ സുരക്ഷ ഉറപ്പാക്കാൻ ‘Install from Unknown Sources’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കണം. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഇനി അബദ്ധവശാൽ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഫോൺ സ്കാൻ ചെയ്ത് അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുകയും, മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ ഉടൻ മാറ്റുകയും വേണം. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക തട്ടിപ്പിനിരയായാൽ സമയം പാഴാക്കാതെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പരിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും കേരള പോലീസ് വ്യക്തമാക്കി. സൈബർ ലോകത്തെ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ഓരോ പൗരനും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.












