പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ, പാകിസ്താനെ ആഞ്ഞടിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വര്യ ദ്വിവേദി. ഭീകരതയെ പോഷിപ്പിക്കുന്ന പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പഹൽഗാമിൽ മതം നോക്കി ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടപ്പോൾ തകർന്നുപോയത് തന്റെ ജീവിതമാണെന്ന് ഐശ്വര്യ വിതുമ്പലോടെ ഓർത്തെടുത്തു.
“പാകിസ്താനോടുള്ള എന്റെ ദേഷ്യം വളരെ വ്യക്തിപരമാണ്. എന്റെ ജീവിതം അവസാനിച്ചു. ഇപ്പോൾ വെറുമൊരു വ്യക്തി എന്ന നിലയിൽ ഞാൻ ജീവിച്ചിരിക്കുന്നു എന്ന് മാത്രം,” വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഐശ്വര്യ പറഞ്ഞു. പാകിസ്താനുമായി യാതൊരുവിധ ചർച്ചകളും പാടില്ലെന്നും കായിക മത്സരങ്ങളിൽ പോലും അവരുമായി സഹകരിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇനി പഴയതുപോലെ നിശബ്ദരായി ആക്രമണങ്ങൾ സഹിച്ച് നിൽക്കുന്ന രാജ്യമല്ല. നമ്മുടെ പ്രതിരോധ സംവിധാനം ഭീകരതയെ എങ്ങനെ നേരിടണമെന്ന് അറിയാവുന്നത്ര ശക്തമാണെന്നും അവർ ഓർമ്മിപ്പിച്ചു.
നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന ഏത് കടുത്ത നടപടികളെയും തങ്ങൾ പിന്തുണയ്ക്കുന്നു. ഭീകരതയുടെ വേരുകൾ എവിടെയാണെന്ന് ലോകത്തിനറിയാം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേത് കോണിലായാലും ഭീകരാക്രമണങ്ങളുടെ നൂലുകൾ പാകിസ്താനിലേക്കാണ് നീളുന്നതെന്ന് ഐശ്വര്യ ആരോപിച്ചു. ഭീകരവാദത്തോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും (Zero Tolerance) പാടില്ലെന്നും അവർ പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരവാദികൾക്ക് നൽകിയ ശക്തമായ പ്രഹരമായിരുന്നു. 2025 മെയ് ഏഴിന് നടത്തിയ പ്രത്യാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തിരുന്നു. തുടർന്നുണ്ടായ നാല് ദിവസത്തെ സംഘർഷത്തിനൊടുവിൽ മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പഹൽഗാമിൽ പൊലിഞ്ഞ ഓരോ ജീവനും പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന ഭാരതത്തിന്റെ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ സൈനിക നീക്കങ്ങൾ. ഐശ്വര്യയുടെ വാക്കുകൾ ഇന്ന് ഓരോ ഭാരതീയന്റെയും ഉള്ളിലെ കനലായി പടരുകയാണ്.











