ലഖ്‌നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ അഭ്യാസപ്രകടനം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക അഭ്യാസപ്രകടനങ്ങൾക്ക് ബുധനാഴ്ചയാണ് തുടക്കമായത്. ജാഗ്വാർ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പോർവിമാനങ്ങൾ എക്സ്‌പ്രസ് വേയിലെ പ്രത്യേക എമർജൻസി റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തുകൊണ്ടാണ് വ്യോമസേന അഭ്യാസപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്.
യുദ്ധകാലത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വന്നാൽ, ദേശീയ പാതകളെ റൺവേകളായി ഉപയോഗിക്കാനുള്ള വ്യോമസേനയുടെ ശേഷി പരിശോധിക്കാനാണ് ഈ പരീക്ഷണം നടത്തിയത്. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൂർവാഞ്ചൽ എക്സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്തത്. അന്ന് അദ്ദേഹം ലാൻഡ് ചെയ്തത് ഒരു സി-130 ജെ ഹെർക്കുലീസ് വിമാനത്തിലായിരുന്നു. ബുധനാഴ്ച നടന്ന വ്യോമസേനയുടെ അഭ്യാസപ്രകടനത്തിൽ ജാഗ്വാറിന് പുറമെ സുഖോയ് (Su-30 MKI), മിറാഷ് 2000 (Mirage 2000) എന്നീ യുദ്ധവിമാനങ്ങളും, C-295, AN-32 എന്നീ ട്രാൻസ്‌പോർട്ട് വിമാനങ്ങളും പങ്കെടുത്തു.
Mi-17 V5 ഹെലികോപ്റ്ററുകളിൽ നിന്ന് ഗരുഡ് കമാൻഡോകൾ കയർ വഴി താഴേക്ക് ഇറങ്ങുന്ന ‘സ്ലിതറിംഗ്’ പ്രകടനവും ഇന്ന് നടന്നു. സാധാരണ റോഡുകളിൽ നിന്ന് വ്യത്യസ്തമായി, യുദ്ധവിമാനങ്ങളുടെ കനത്ത ആഘാതം താങ്ങാൻ ശേഷിയുള്ള 320 mm കനത്തിലുള്ള പ്രത്യേക കോൺക്രീറ്റ് പാളികൾ ഉപയോഗിച്ചാണ് ഈ റൺവേ നിർമ്മിച്ചിരിക്കുന്നത്. സുൽത്താൻപൂർ ജില്ലയിലെ കൂരേഭറിന് സമീപമുള്ള അർവൽ കിരി കർവത് എന്ന സ്ഥലത്താണ് 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രത്യേക വ്യോമപാത സ്ഥിതിചെയ്യുന്നത്.









