മലയാളികൾ ഇന്നും പൊട്ടിച്ചിരിയോടെ മാത്രം കണ്ടുതീർക്കുന്ന സിനിമയാണ് 2003-ൽ പുറത്തിറങ്ങിയ ജോണി ആന്റണിയുടെ ‘സി.ഐ.ഡി മൂസ’. ഈ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു ഉണ്ട്. എന്നാൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ, നൊമ്പരപ്പെടുത്തുന്ന ഒരു വലിയ സംഭവം നടന്നിരുന്നു. അതെ, മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ സിനിമാസ്നേഹത്തിന്റെ കഥ
ചിത്രത്തിന്റെ സംവിധായകനും അഭിനേതവുമായ ജോണി ആന്റണി ആ അനുഭവം പങ്കുവെച്ചത്. ജോണിയുടെ വാക്കുകൾ ഇങ്ങനെ ” സി.ഐ.ഡി മൂസയിൽ സലിം കുമാർ ചെയ്ത കഥാപാത്രം ഹനീഫിക്കയെ ചുറ്റിക കൊണ്ട് അടിക്കുന്ന ആ പ്രശസ്തമായ രംഗം കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഷൂട്ട് ചെയ്തത്. ബ്രേക്കില്ലാതെ രണ്ടര മൂന്ന് മണിക്കൂറോളമാണ് ആ ഷൂട്ട് തുടർന്നത്.”
മൂന്ന് മണിയായപ്പോൾ ഹനീഫിക്ക വന്ന് ജോണി ആന്റണിയോട് “ജോണി എന്റെ ഷൂട്ട് കഴിഞ്ഞോ?”എന്ന്, കഴിഞ്ഞുവെന്ന് ജോണി പറഞ്ഞപ്പോൾ ഹനീഫിക്ക നൽകിയ മറുപടി കേട്ട് സെറ്റൊന്നാകെ ഞെട്ടി. “ഈ സീക്വൻസ് എടുക്കുന്നതിനിടയിൽ പറഞ്ഞാൽ ഒരുപക്ഷെ കുഴപ്പമാകുമല്ലോ എന്ന് വിചാരിച്ച് പറയാതിരുന്നതാണ്, എൻറെ ഉമ്മ മരിച്ചുപോയി”… ശരിക്കും ഈ വാക്കുകൾ കേട്ട് ജോണി ആന്റണി വല്ലാതെയായി.
നേരത്തെ പറയാൻ മേലായിരുന്നോ?” എന്ന് ചോദിച്ചപ്പോൾ ഹനീഫിക്ക പറഞ്ഞത്, ഉമ്മ മരിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്നും, രണ്ടുമൂന്ന് മണിക്കൂർ താൻ അവിടെ ചെന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു. അതാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ കമ്മിറ്റ്‌മെന്റ്. നമ്മൾ അദ്ദേഹത്തെ ഓർക്കണം, പ്രാർത്ഥിക്കണം എന്നാണ് ജോണി ആന്റണി പറയുന്നത്.
വർഷങ്ങൾക്കിപ്പുറവും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മലയാള ചിത്രങ്ങളിലൊന്നാണിത്. സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം 2014-ൽ സി.ഐ.ഡി മൂസയെയും നായയെയും കഥാപാത്രങ്ങളാക്കി ഒരു ത്രിഡി അനിമേഷൻ സീരീസും പുറത്തിറങ്ങിയിരുന്നു. സി.ഐ.ഡി മൂസയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ദിലീപ് പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.












