ഇംഗ്ലണ്ടിനെതിരെയുള്ള വരാനിരിക്കുന്ന നിർണ്ണായക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വമ്പൻ തിരിച്ചുവരവുകൾക്ക് സാക്ഷ്യം വഹിക്കുന്നതാണ് പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡ്. വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ, അക്സർ പട്ടേൽ എന്നീ പ്രമുഖ താരങ്ങൾ പരിക്കിൽ നിന്നും വിശ്രമത്തിൽ നിന്നും മുക്തരായി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും വലിയ സവിശേഷത.
പരിക്കിനെ തുടർന്ന് റീഹാബിലറ്റേഷനിലായിരുന്ന വിരാട് കോഹ്‌ലി പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ കോഹ്‌ലിയുടെ സാന്നിധ്യം ബാറ്റിങ് നിരയ്ക്ക് അസാധാരണ കരുത്ത് നൽകും. ലോകത്തിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവാണ് ബോളിങ് നിരയിലെ പ്രധാന ആകർഷണം. ഡെത്ത് ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റർമാരെ വരിഞ്ഞുമുറുക്കാൻ ബുംറ എത്തുന്നതോടെ ഇന്ത്യൻ പേസ് ആക്രമണം കൂടുതൽ മാരകമാകും.
പരിക്കിൽ നിന്നും മോചിതനായി ഇടംകൈയ്യൻ ഓൾറൗണ്ടർ അക്സർ പട്ടേലും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബാറ്റിംഗിലും സ്പിൻ ബോളിംഗിലും ടീമിന് മികച്ച ബാലൻസ് നൽകാൻ അക്സറിന്റെ തിരിച്ചുവരവ് സഹായിക്കും. യുവതാരം ശുഭ്മാൻ ഗിൽ തന്നെയാണ് ഏകദിനത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യരെയാണ് ടീമിന്റെ ഉപനായകൻ. ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് നിരയിൽ സമീപകാലത്ത് മികച്ച ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർക്കൊപ്പം യുവതാരം ഗുർനൂറും ഇടംപിടിച്ചിട്ടുണ്ട്. സ്പിൻ ഡിപ്പാർട്ട്മെന്റിൽ കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറും അക്സർ പട്ടേലിനൊപ്പം അണിനിരക്കും. യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട്. പരിക്കിൽ നിന്ന് മുക്തി നേടാത്ത ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് സ്‌ക്വാഡിൽ ഇടം കിട്ടിയില്ല
ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (Vice-Captain), കെ.എൽ രാഹുൽ (Wicket Keeper), ഇഷാൻ കിഷൻ (Wicket Keeper), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ സിംഗ്.












