ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ വെറും 8 റൺസ് മാത്രമാണ് നേടിയതെങ്കിലും, ഐപിഎൽ ചരിത്രത്തിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 500 റൺസ് പിന്നിട്ട ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ റെക്കോർഡും ഈ 15-കാരൻ തിരുത്തിക്കുറിച്ചു.
മത്സരശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ തന്റെ നിഷ്കളങ്കമായ ശീലങ്ങളെക്കുറിച്ച് വൈഭവ് മനസ്സ് തുറന്നു. “മനസ്സിൽ സമ്മർദ്ദമൊന്നുമില്ല. ഇന്നും എല്ലാ മത്സരത്തിന് മുൻപും ഞാൻ കാർട്ടൂൺ കാണാറുണ്ട്. അത് എന്റെ ഒരു ശീലമാണ്. ഇപ്പോഴും ഞാൻ കാർട്ടൂൺ കാണുന്നുണ്ട്, പക്ഷെ കളിക്കളത്തിൽ എത്തുമ്പോൾ മുഴുവൻ ശ്രദ്ധയും ഗെയിമിലാണ്,” ചിരിച്ചുകൊണ്ട് വൈഭവ് പറഞ്ഞു.
അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തുമെന്നും ടീമിനെ പ്ലേ ഓഫിലെത്തിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പേരിലായിരുന്ന ‘ഫാസ്റ്റസ്റ്റ് 500’ (സ്ട്രൈക്ക് റേറ്റ് അടിസ്ഥാനത്തിൽ) എന്ന റെക്കോർഡാണ് വൈഭവ് തന്റെ പേരിലാക്കിയത്. ഒരു വശത്ത് ലോകോത്തര ബൗളർമാരെ വിറപ്പിക്കുമ്പോഴും മറുവശത്ത് കുട്ടിക്കാലത്തെ വിനോദങ്ങൾ കൈവിടാത്ത വൈഭവിന്റെ ലാളിത്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 159 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 119 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ലഖ്‌നൗ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി.ജോഫ്ര ആർച്ചർക്ക് പിന്തുണയുമായി നന്ദ്രേ ബർഗറും ബ്രിജേഷ് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രവി ബിഷ്‌ണോയിയും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.
ഈ ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.












