രാജസ്ഥാൻ റോയൽസിനോട് 40 റൺസിന് തോറ്റതിന് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. 160 റൺസ് വിജയലക്ഷ്യം പിന്തുടരവെ, നേരിട്ട മൂന്നാം പന്തിൽ തന്നെ അനാവശ്യ ഷോട്ടിന് മുതിർന്ന് പൂജ്യനായി പുറത്തായ പന്തിന്റെ നിലവാരത്തെ ശ്രീകാന്ത് ചോദ്യം ചെയ്തു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് പന്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇടംകൈയ്യൻ പേസർ നന്ദ്രേ ബർഗർക്കെതിരെ അനാവശ്യമായ ഒരു സ്വീപ്പ് ഷോട്ടിന് ശ്രമിച്ചാണ് പന്ത് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയത്. “ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിൽ നിന്ന് ഇത്രയും മോശമായ ബാറ്റിംഗ് ഞാൻ കണ്ടിട്ടില്ല. 66 വയസ്സുള്ള ഞാൻ ബാറ്റ് വീശിയാൽ പോലും ഒന്നോ രണ്ടോ പന്തുകൾ ബാറ്റിന്റെ നടുവിൽ തട്ടുമായിരുന്നു. തന്റെ ഷോട്ടിനെക്കുറിച്ച് പന്ത് ഒരു ഉത്തരവാദിത്തവും കാണിച്ചില്ല,” ശ്രീകാന്ത് പറഞ്ഞു.
തന്റെ കരിയറിൽ താൻ പലപ്പോഴും മോശം ഷോട്ട് കളിച്ച് പുറത്തായിട്ടുണ്ടെങ്കിലും പന്ത് ഇന്ന് കളിച്ച അത്രയും മോശം ഷോട്ട് താൻ പോലും കളിച്ചിട്ടില്ലെന്ന് ശ്രീകാന്ത് തുറന്നടിച്ചു. തോൽവിക്ക് ശേഷം ‘ഉത്തരങ്ങൾ ഉള്ളിൽ നിന്ന് കണ്ടെത്തണം’ എന്ന പന്തിന്റെ പ്രസ്താവനയെ ശ്രീകാന്ത് രൂക്ഷമായി പരിഹസിച്ചു. “മത്സരശേഷം പന്ത് പറയുന്നു നമ്മൾ ഉള്ളിലേക്ക് നോക്കി ഉത്തരങ്ങൾ കണ്ടെത്തണമെന്ന്. നീയെന്താ വല്ല സ്വാമിജിയുമാണോ? ഇതെന്ത് അസംബന്ധമാണ്! പന്ത് അടിച്ചു കളയാൻ എന്ത് ഉള്ളറിവാണ് നിനക്ക് വേണ്ടത്? ഉത്തരങ്ങൾ കണ്ടെത്തേണ്ടത് പുറത്ത് നിന്നാണ്, അല്ലാതെ ഉള്ളിൽ നിന്നല്ല.” – ശ്രീകാന്ത് പറഞ്ഞു.
ജോഫ്ര ആർച്ചറെപ്പോലെയുള്ള അതിവേഗ ബൗളർമാർ പന്തെറിയുമ്പോൾ യാതൊരു വിവേചനവുമില്ലാതെ ബാറ്റ് വീശുന്ന പന്തിന്റെ രീതിയെ അദ്ദേഹം വിമർശിച്ചു. ഈ സീസണിൽ 25-ൽ താഴെ ശരാശരിയും 132.43 സ്ട്രൈക്ക് റേറ്റും മാത്രമുള്ള പന്തിന് തന്റെ ഫോമില്ലായ്മ ലഖ്‌നൗവിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. തുടർച്ചയായ നാല് തോൽവികളോടെ ലഖ്‌നൗ പ്രതിസന്ധിയിലായിരിക്കുകയാണ്.












