ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലോകവേദിയിൽ പ്രതിഷേധം ഇരമ്പുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ‘ഭൂമിയിലെ നരകക്കുഴികൾ’ (Hell-holes) ആണെന്ന റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വിവാദ പരാമർശം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പങ്കുവെച്ചതാണ് നയതന്ത്ര യുദ്ധത്തിന് വഴിയൊരുക്കിയത്. ട്രംപിന്റെ നടപടി തികച്ചും അറിവില്ലായ്മയും അനുചിതവുമാണെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്നതിനെ (Birthright citizenship) എതിർത്തുകൊണ്ടുള്ള ചർച്ചയ്ക്കിടെയാണ് മൈക്കൽ സാവേജ് ഭാരതത്തെയും ചൈനയെയും അധിക്ഷേപിച്ചത്. ലാപ്ടോപ്പുമായി വരുന്ന ഗ്യാങ്സ്റ്റർമാരാണ് ഇന്ത്യൻ കുടിയേറ്റക്കാർ എന്നും ഇവർ അമേരിക്കൻ പതാകയെ ചവിട്ടുന്നുവെന്നും സാവേജ് ആരോപിച്ചിരുന്നു. ഈ വിവാദ പോസ്റ്റും വീഡിയോ ക്ലിപ്പും ട്രംപ് തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ് പ്രശ്നം വഷളാക്കിയത്. ഇതോടെ ഭാരതം ശക്തമായ വിയോജിപ്പ് അമേരിക്കയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ട്രംപിന്റെ നീക്കത്തെ അതിശക്തമായി വിമർശിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നതല്ല ട്രംപിന്റെ ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര ദൗത്യങ്ങൾ രംഗത്തെത്തിയത് കൗതുകകരമായി. ട്രംപിന്റെ ‘ബക്വാസ്’ (അസംബന്ധം) കുറയ്ക്കാൻ അദ്ദേഹത്തിന് ഒരു ‘കൾച്ചറൽ ഡിറ്റോക്സ്’ അനിവാര്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. “ട്രംപിന് ഭാരതത്തിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം. അദ്ദേഹം ഇവിടം നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ” എന്ന് ഇറാൻ എക്സിൽ കുറിച്ചു. മുംബൈയിലെ വടാപാവും ഹൈദരാബാദിലെ ബിരിയാണിയും ദക്ഷിണേന്ത്യയുടെ സ്വർഗ്ഗീയ ഭംഗിയും അനുഭവിച്ചറിയാൻ ട്രംപിനെ ഇറാൻ ക്ഷണിക്കുകയും ചെയ്തു. വിവാദം കത്തിയതോടെ, ഭാരതം ഒരു മികച്ച രാജ്യമാണെന്നും നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും മുൻപ് ട്രംപ് പറഞ്ഞിട്ടുണ്ടെന്ന വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയെങ്കിലും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ രോഷം ഇനിയും അടങ്ങിയിട്ടില്ല.










