പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അന്ത്യം കുറിച്ചുകഴിഞ്ഞുവെന്നും മമത ബാനർജിയുടെ അഹങ്കാരം ജനങ്ങൾ തകർത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർത്ത് 24 പർഗാനാസിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക മുദ്രാവാക്യമായ ‘മാ, മാതി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്നതിനെ പാർട്ടി തന്നെ ഒറ്റിക്കൊടുത്തുവെന്ന് മോദി കുറ്റപ്പെടുത്തി. ഈ വാക്കുകൾ ഉച്ചരിക്കാൻ പോലും ഇപ്പോൾ മമതയ്ക്ക് ഭയമാണ്, കാരണം ആ വാക്കിനോട് അവർ ചെയ്ത പാപങ്ങൾ അത്രമേൽ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൃണമൂൽ ഭരണത്തിൽ ബംഗാളിലെ അമ്മമാർ കരയുകയാണ്. ബംഗാളിന്റെ മണ്ണ് സിൻഡിക്കേറ്റുകൾക്കും നുഴഞ്ഞുകയറ്റക്കാർക്കുമായി മമത തീറെഴുതിക്കൊടുത്തു. തൊഴിലില്ലായ്മയും അക്രമവും കാരണം ബംഗാളിലെ മനുഷ്യർക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വരുന്നു. 15 വർഷം മുൻപ് മാറ്റത്തിന്റെ മുദ്രാവാക്യവുമായി വന്നവർ ഇന്ന് ബംഗാളിനെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും മോദി ആഞ്ഞടിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ 93 ശതമാനം പോളിംഗ് തൃണമൂലിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഒന്നാം ഘട്ടത്തോടെ തന്നെ ബിജെപിയുടെ വിജയം ഉറപ്പായെന്നും രണ്ടാം ഘട്ടത്തിൽ അത് പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ യുവാക്കളുടെ കഴിവിനെ തൃണമൂൽ സർക്കാർ നശിപ്പിക്കുകയാണ്. അവർക്ക് അവസരങ്ങൾ നൽകുന്നതിന് പകരം ലഹരിയിലേക്കാണ് സർക്കാർ തള്ളിവിടുന്നത്. ബംഗാളിന്റെ സർഗ്ഗാത്മകതയെ ബിജെപി പ്രോത്സാഹിപ്പിക്കും. സോഷ്യൽ മീഡിയയിൽ ബംഗാളിലെ കുട്ടികൾ ചെയ്യുന്ന റീലുകളെയും വീഡിയോകളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഉള്ളടക്ക നിർമ്മാണത്തെയും (Content Creation) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും ബംഗാളിന്റെ കരുത്താക്കി മാറ്റുമെന്നും വാഗ്ദാനം നൽകി. ‘ത്സാൽ മുറി’ കഴിക്കുന്നതിനെ പരിഹസിക്കുന്നവർക്ക് ബംഗാളിന്റെ തനിമയും യുവാക്കളുടെ കഴിവും മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബംഗാളിന്റെ കായിക മേഖലയെ തൃണമൂലിന്റെ ‘സിൻഡിക്കേറ്റ് രാജ്’ തകർത്തു കളഞ്ഞു. കൊൽക്കത്തയിലെ ഫുട്ബോൾ മൈതാനങ്ങളിൽ അടുത്തിടെ കണ്ട അക്രമാസക്തമായ ദൃശ്യങ്ങൾ ഇതിന് തെളിവാണ്. ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ ബംഗാളിൽ ശക്തമായ കായിക സംസ്കാരം തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം താരങ്ങൾക്ക് ഉറപ്പുനൽകി. സംസ്ഥാനത്തെ ‘മഹാ ജംഗിൾരാജ്’ അവസാനിപ്പിക്കാൻ ജനങ്ങൾ താമര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി തന്ത്രങ്ങൾ ബംഗാളിനെ മോചിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ഒന്നാം ഘട്ടത്തിലെ തിരിച്ചടി മമതയുടെ ആത്മവിശ്വാസം തകർത്തുവെന്നും മോദി പരിഹസിച്ചു.












