സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കണമെന്നും ഒപ്പം കനിഞ്ഞു മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. യുദ്ധം നിലക്കുന്നതും മഴ പെയ്യുന്നതുമാണ് ഏക പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം കേരളത്തിലെ വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വൈദ്യുതി ബില്ല് വർധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ലാഭം കുറഞ്ഞാലും ജനങ്ങൾക്ക് അമിതഭാരം നൽകാതെ നിരക്ക് വർധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വരവും ചെലവും കണക്കാക്കി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന റെഗുലേറ്ററി കമ്മീഷന്റെ വിമർശനം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴ ഉടൻ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മഴ പെയ്താൽ തന്നെ വലിയ മാറ്റമുണ്ടാകും. ഇൻഡക്ഷൻ കുക്കറുകൾ അടക്കമുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഉപഭോഗം കുറയ്ക്കുന്നതിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധി മറികടക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









