യുഎഇയിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി നിയമവിദഗ്ദ്ധർ. മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളോ ചിത്രങ്ങളോ ഗ്രൂപ്പുകളിലോ വ്യക്തികൾക്കോ കൈമാറുന്നത് ഗുരുതരമായ സൈബർ കുറ്റകൃത്യമായി പരിഗണിക്കും. രാജ്യത്തെ കർക്കശമായ സൈബർ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കോടിക്കണക്കിന് രൂപ പിഴയും തടവുശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയോ സ്ഥിരീകരിക്കാത്ത ഉള്ളടക്കങ്ങൾ ഫോർവേഡ് ചെയ്യുകയോ ചെയ്താൽ സന്ദേശം അയച്ചവർ മാത്രമല്ല, വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരും നിയമനടപടികൾ നേരിടേണ്ടി വരും. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിൽ ചിത്രങ്ങളോ വോയിസ് ക്ലിപ്പുകളോ പങ്കുവെക്കുന്നത് യുഎഇ നിയമപ്രകാരം ശിക്ഷാർഹമാണ്. ഗ്രൂപ്പുകളിൽ ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തടയാൻ അഡ്മിൻമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും പരാജയപ്പെട്ടാൽ അവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും സൈബർ നിയമപ്രകാരം വലിയ കുറ്റമാണ്. ഡിജിറ്റൽ ഇടങ്ങളിൽ മാന്യത പുലർത്തണമെന്നും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും നിയമവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. വൻതുക പിഴയായി ഒടുക്കേണ്ടി വരുന്നതിന് പുറമെ വിദേശികളാണെങ്കിൽ നാടുകടത്തൽ അടക്കമുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം. അതിനാൽ വാട്‌സാപ്പിൽ വരുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നും അനാവശ്യമായ സ്‌ക്രീൻഷോട്ടുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്നും ദുബായ് പോലീസും നിയമവിദഗ്ദ്ധരും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയ ഉപഭോഗം വർധിച്ച സാഹചര്യത്തിൽ പ്രവാസികൾ അടക്കമുള്ളവർ ഈ നിയമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.











